ലാവലിന്‍ കേസ് തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും; മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകം

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്ലിന്‍ കേസ് തിങ്കളാഴ്ച്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിങ്കളാഴ്ച നാലാം നമ്പര്‍ കോടതിയില്‍ 21 -മത്തെ കേസായിട്ടാണ് ലാവലിന്‍ കേസ് പരിഗണിക്കുന്നത്.

അവസാനമായി മുന്‍ ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒക്ടോബര്‍ 20 ന് കേസ് ലളിതിന് മുന്നില്‍ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാല്‍ അന്ന് സുപ്രിം കോടതി കേസ് പരിഗണിച്ചിരുന്നില്ല. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ. നല്‍കിയ ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് തിങ്കളാഴ്ച്ച പരിഗണനയ്ക്ക് വരുന്നത്.