പാഠപുസ്തകത്തിൽ സവർക്കറും ​ഗോൾവാക്കറും; കണ്ണൂർ സർവകലാശാലയിലെ പി.ജി സിലബസ് വിവാദത്തിൽ

കണ്ണൂർ സർവകലാശാലയുടെ പി.ജി സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറിനെയും ഹിന്ദുമഹാസഭാ നേതാവായിരുന്ന വി.ഡി സവർക്കറിനെയും ഉൾപ്പെടുത്തിയത് വിവാദത്തിൽ.

പബ്ലിക്ക് അഡ‍്മിനിസ്ട്രേഷൻ പി ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. രാജ്യത്തിൻ്റെ ശത്രുക്കൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആണെന്നും പരാമര്‍ശനങ്ങളുള്ള പുസ്തകമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വി.ഡി സവർക്കറിന്റെ ആരാണ് ഹിന്ദു (Hindutva: Who Is a Hindu?), എം.എസ് ​ഗോൾവാക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് ( Bunch of Thoughts), വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് (We or Our Nationhood Defined), ബൽരാജ് മധോകിന്റെ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ (Indianisation?: What, why, and how) എന്നീ പുസ്തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയത്.

ഇരുവരുടെയും രചനകൾ അക്കാദമിക് പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ബോർഡ് ഒഫ് സ്റ്റഡീസ് രൂപീകരിക്കാതെ സിലബസ് തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ബ്രണ്ണൻ കോളജിൽ മാത്രമാണുള്ളത്. ബ്രണ്ണൻ കോളജിലെ ഡിപ്പാർട്ട്‌മെന്റ് തലവൻമാരാണ് പുസ്തകം ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ട്.

അതേസമയം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ഉയർത്തുമെന്നാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.