കെപിസിസി നേതൃമാറ്റത്തില്‍ പൂര്‍ണ തൃപ്തി, ലീഗിന് ഇത് നല്ലകാലം; കേരളത്തിന് പുറത്ത് സിപിഎമ്മിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് പികെ കുഞ്ഞാലിക്കുട്ടി

കെപിസിസി നേതൃമാറ്റത്തില്‍ പൂര്‍ണ തൃപ്തി അറിയിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെപിസിസി അധ്യക്ഷനെ നിയമിച്ച തീരുമാനം സംഘടന സ്വാതന്ത്ര്യമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തെ കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

എല്ലാവരും അതത് മേഖലയില്‍ യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചവര്‍ ആണ്. പ്രതികൂല സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിച്ചവര്‍ ആണ്. പുതുതായി വന്നവര്‍ എല്ലാവരും തിരഞ്ഞെടുപ്പ് വിദഗ്ധര്‍. കാലഘട്ടത്തിന് അനുസരിച്ചുള്ള തീരുമാനം ലീഗിലും ഉണ്ടാകും. ചരിത്രത്തില്‍ ഏറ്റവും നല്ല കാലത്തിലൂടെയാണ് ലീഗ് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

സിപിഎമ്മിനെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് പുറത്തും ലീഗിന് വളര്‍ച്ചയാണ്. ഡല്‍ഹിയില്‍ ഓഫീസ് ആയി. അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ഗുണമാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

Read more

പുതിയ ടീം പുതിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പദവി തീരുമാനം വന്നതിനു പിന്നാലെ ആദ്യം വിളിച്ചത് കെ സുധാകരനാണ്. താന്‍ ഒരാളുടെയും നോമിനി അല്ല. മതേതര കോണ്‍ഗ്രസിന്റ പ്രതിനിധിയാണ്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സുധാകരന്‍ പിന്തുണ നല്‍കിയിരുന്നു. സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡറെന്നും സണ്ണി ജോസഫ് പറഞ്ഞു.