പ്രതിഷ്ഠ ചടങ്ങ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്; രാമക്ഷേത്ര സന്ദർശനം തെര‍ഞ്ഞെടുപ്പിന് ശേഷമെന്ന് ശശി തരൂർ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ടാ ചടങ്ങിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്.പുരോഹിതരല്ല പ്രധാന മന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നതെന്നും അതിൽ രാഷ്ട്രിയ അർത്ഥം കാണണമെന്നും തരൂർ പറഞ്ഞു. രാഷ്ട്രീയം കളിക്കാനല്ല് താനുൾപ്പെടെയുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നതെന്ന് തരൂർ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകും.ഈ അവസരത്തിൽ അല്ല പോകേണ്ടതെന്നും ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോൾ ചടങ്ങ് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നും പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനമെന്നും ശശി തരൂർ പറഞ്ഞു.

ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചിട്ടില്ലെന്നും കോൺഗ്രസിനുള്ളിൽ ഹിന്ദുവിശ്വാസികൾ ഉണ്ടെന്നും ശശി തരൂർ പറഞ്ഞു. അതേസമയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയ്ക്ക് എവിടെയും മത്സരിക്കാമെന്നും വയനാട്ടിൽ വീണ്ടും മത്സരിച്ചാൽ ഗുണമാകുമെന്നും തരൂർ വ്യക്തമാക്കി.