40 ലക്ഷം കൈക്കൂലി നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തല്‍; മുന്‍ മന്ത്രി ആര്യാടന് എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടി

സോളാര്‍ തട്ടിപ്പ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം. 40 ലക്ഷം രൂപ കൈക്കൂലി പറ്റിയെന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറോട് മുന്‍കൂര്‍ അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മന്ത്രിയായിരിക്കെ ആര്യാടന്‍ മുഹമ്മദ് പദവി ദുരുപയോഗം ചെയ്ത് നാല്‍പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ പരാതി. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനമായത്. മുന്‍ മന്ത്രിയായതിനാല്‍ സര്‍ക്കാരിന്റേയും സംസ്ഥാന ഗവര്‍ണറുടേയും അനുമതി ആവശ്യമായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും, ആര്യാടനും കോഴ നല്‍കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍. രണ്ടു ഘട്ടമായി മുഖ്യമന്ത്രിയുടെ സഹായിയായിരുന്ന തോമസ് കുരുവിളയ്ക്ക് ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ നല്‍കിയെന്നും സരിത വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും സരിത പറഞ്ഞു. രണ്ടു ഘട്ടമായാണ് ആര്യാടനെ നേരില്‍ കണ്ട് നാല്‍പത് ലക്ഷം രൂപ നല്‍കിയതെന്ന് സരിത സോളാര്‍ കമ്മീഷനിലും വെളിപ്പെടുത്തിയിരുന്നു.