സ്വപ്‌ന സുരേഷിന് ജോലി കിട്ടി

സ്വപ്‌ന സുരേഷിന് പുതിയ ജോലി ലഭിച്ചു. എച്ച് ആര്‍ ഡി എസ് എന്ന എന്‍.ജി.ഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജര്‍ പദവിയിലാണ് നിയമനം. പാലക്കാട് ആസ്ഥാനമായ എന്‍ ജി ഒയാണ് എച്ച് ആര്‍.ഡി.എസ്.

ആദിവാസി മേഖലയില്‍ വീടുകള്‍ വെച്ചുനല്‍കാനും മറ്റുമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. വിദേശത്തുനിന്ന് ഇതിനായി പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലയാകും സ്വപ്‌ന സുരേഷിന് ലഭിക്കുക. ഗള്‍ഫ് രാജ്യങ്ങളുമായാകും പ്രധാനമായും ബന്ധപ്പെടേണ്ടി വരിക.

ഈ മാസം 12ന് ജോലിയില്‍ പ്രവേശിക്കണമെന്നാണ് സ്വപ്‌നയ്ക്ക് മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. പക്ഷേ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ സ്വപ്‌ന മറ്റൊരു ദിവസം ജോലിക്കെത്താമെന്ന് അറിയിക്കുകയായിരുന്നു.

സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ട തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും തനിക്ക് ജോലി ലഭിക്കുന്നില്ലെന്നും സ്വപ്‌ന സുരേഷ് നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു. അഡ്വ. സൂരജ് ഇലഞ്ഞിക്കലാണ് പിന്മാറിയത്. പിന്മാറിയ വിവരം എന്‍ഐഎ കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വിവാദ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ചോദ്യംചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വപ്ന കൊച്ചിയിലെ ഓഫീസില്‍ ഹാജരായിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട് സ്വപ്‌ന മടങ്ങുകയായിരുന്നു.