ശാന്തിവനത്തിലെ മരങ്ങളില്‍ കൈ വെച്ചാല്‍ മുടി മുറിച്ച് മുഖ്യമന്ത്രിക്ക് അയക്കുമെന്ന് മീന മേനോന്‍

ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാനുള്ള കെ.എസ്.ഇ.ബി ശ്രമത്തിനെതിരെ വീണ്ടും പ്രതിഷേധം. മരങ്ങളുടെ ശിഖരം മുറിക്കാനെത്തിയ ഉദ്യോഗസ്ഥരെ വീണ്ടും ശാന്തിവനം സംരക്ഷണ സമിതി തടഞ്ഞു.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കെ.എസ്.ഇ.ബി താത്കാലികമായി പിന്മാറി. ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയായതിനെ തുടര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വൈദ്യുത ടവറിനു സമീപമുള്ള എട്ട് മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എത്തിയത് .

13.5 മീറ്ററില്‍ അധികം ഉയരത്തില്‍ ഉള്ള മരച്ചില്ലകള്‍ മുറിക്കും എന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. ശിഖരം മുറിക്കാന്‍ എന്ന പേരില്‍ മരങ്ങള്‍ മുറിക്കാന്‍ തന്നെയാണ് കെ.എസ്.ഇ.ബിയുടെ ശ്രമമെന്ന് സ്ഥലത്തിന്റെ ഉടമ മീന മേനോന്‍ ആരോപിച്ചു. പ്രതിഷേധത്തിന് സമ്മര്‍ദ്ദം ചെലുത്തി തന്നെ അറസ്റ്റ് ചെയ്യാന്‍ ആണ് പോലീസ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. വീണ്ടും മരം മുറിക്കാനെത്തിയാല്‍ മുടി മുറിച്ചു മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്ത് പ്രതിഷേധിക്കും എന്നാണ് മീന മേനോന്റെ നിലപാട്.

Read more

കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയം ആയതിനാല്‍ കേസ് തീര്‍പ്പാകും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം. പ്രതിഷേധം തുടരുന്നതിനിടെയാണ് പറവൂര്‍ ശാന്തവനത്തിലെ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് കെ.എസ്.ഇ.ബി വൈദ്യുതി ലൈന്‍ വലിച്ചത്.