സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത് റബ്ബര്‍ ഷീറ്റ് മോഷ്ടിക്കാന്‍; യുവാവ് അറസ്റ്റില്‍

ബി.ജെ.പി വക്താവ് സന്ദീപ് ജി വാര്യരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ പളളിക്കുന്ന് സ്വദേശിയായ യൂസഫാണ് സന്ദീപ് വാര്യരുടെ ചെത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ചു കയറിയത്.

റബ്ബര്‍ഷീറ്റ് മോഷ്ടിക്കാനായാണ് യൂസഫ് സന്ദീപിന്റെ വീട്ടില്‍ കയറിയത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രദേശത്ത് കൂടെ പൊലീസിന്റെ പട്രോളിംഗ് വാഹനം കടന്നു പോയതിനാല്‍ പ്രതി മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഇയാള്‍ വീട്ടിലേയ്ക്ക് കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സന്ദീപിന്റെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ നവംബര്‍ 21ന് സന്ദീപ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.
‘ഇന്ന് പുലര്‍ച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ അപരിചതന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചു. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.’ എന്ന് കുറിച്ച് കൊണ്ടായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.