ജലീല്‍ നിരപരാധിത്വം തെളിഞ്ഞേ എന്ന് പെരുമ്പറ കൊട്ടി നടക്കുന്നു, പക്ഷേ സത്യം അതല്ല ; സന്ദീപ് വാര്യര്‍

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിച്ചിരിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍.

സസ്‌പെന്‍ഷനില്‍ കഴിഞ്ഞിരുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇത്ര പെട്ടെന്ന് ഉന്നത പദവിയിലേക്ക് തിരിച്ചെത്തിയ ചരിത്രം കേരളത്തിലുണ്ടോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ വന്നതോടെ സ്വര്‍ണ്ണക്കടത്ത് കേസ് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ് .
കേസിന്റെ ഒരു ഘട്ടത്തില്‍ ശിവശങ്കരനെ സിപിഎം തള്ളിപ്പറഞ്ഞെങ്കിലും തൊട്ടടുത്ത നിമിഷം മുതല്‍ കവര്‍ ഫയര്‍ നല്‍കാനും തുടങ്ങി . മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങള്‍ ശിവശങ്കരന്റെ കൈവശമുണ്ട് . അതല്ലെങ്കില്‍ സസ്പെന്‍ഷനില്‍ കഴിഞ്ഞിരുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇത്ര പെട്ടെന്ന് ഉന്നത പദവിയിലേക്ക് തിരിച്ചെത്തിയ ചരിത്രം കേരളത്തിലുണ്ടോ ? സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കരനെ സ്പോര്‍ട്സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത് .

കെ ടി ജലീല്‍ നിരപരാധിത്വം തെളിഞ്ഞേ എന്ന് പെരുമ്പറ കൊട്ടി നടക്കുന്നുണ്ട് . സ്വപ്ന പറഞ്ഞത് ജലീല്‍ എല്ലാ കാര്യവും നേരിട്ട് യുഎഇ നയതന്ത്ര പ്രതിനിധിയുമായിട്ടാണ് സംസാരിച്ചിരുന്നത് എന്നാണ് . അല്ലാതെ ജലീല്‍ നിരപരാധി ആണെന്നല്ല . ഒരു വിദേശ നയതന്ത്ര പ്രതിനിധിയുമായി നേരിട്ട് ബന്ധം പുലര്‍ത്താന്‍ ജലീലിന് എന്ത് അധികാരമാണ് ഉണ്ടായിരുന്നത് ? ആ നയതന്ത്ര പ്രതിനിധിയാകട്ടെ സ്വര്‍ണക്കടത്തു മുതല്‍ ലൈഫ് മിഷന്‍ ഇടപാടില്‍ വരെ ആരോപണ വിധേയനും . സ്വപ്ന വെളിപ്പെടുത്തിയത് ജലീലും ഈ നയതന്ത്ര പ്രതിനിധിയും ഒന്നിച്ച് ക്‌ളോസ്ഡ് റൂം ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ് . എങ്കില്‍ അത് അതീവ ഗുരുതരമായ കാര്യവുമാണ് . ???

സ്വപ്ന മുഴുവന്‍ കാര്യങ്ങളും പറഞ്ഞിട്ടില്ല . പറയുമെന്ന് പ്രതീക്ഷിക്കാനും വയ്യ . പക്ഷെ സ്പെയ്സ്പാര്‍ക്കിലെ അനധികൃത നിയമനം , ലൈഫ് അഴിമതി , മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമായുള്ള ബന്ധം എന്നീ വിഷയങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരി വെക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നത് .
കിറ്റ് കൊണ്ട് അഴിമതിയുടെ ദുര്‍ഗന്ധം ഏറെക്കാലം മൂടിവെയ്ക്കാനാവില്ല .