മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് റശീദലി തങ്ങള്‍ക്ക് സമസ്തയില്‍ വിലക്ക്

കോഴിക്കോട്: സമസ്തയുടെ വിലക്കു ലംഘിച്ച് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് തങ്ങള്‍ക്ക് സമസ്ത യോഗത്തില്‍ വിലക്ക്. പാണക്കാട് റശീദലി ശിഹാബ് തങ്ങളെയാണ് സമസ്തയുടെ പരിപാടിയില്‍ നിന്നും വിലക്കിയത്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. സമസ്തയുടെ വിലക്കു ലംഘിച്ചാണ് പാണക്കാട് റശീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് യോഗത്തില്‍ സംബന്ധിച്ചത്.

ഇതെ തുടര്‍ന്ന് നാളെ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടത്താന്‍ തീരുമാനിച്ച സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ നിന്നു പാണക്കാട് റശീദലി തങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. മുജാഹിദ് സമ്മേളനത്തില്‍ സമസ്തയുടെ നിലപാടിന് വിരുദ്ധമായി പങ്കെടുത്തതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഉമര്‍ ഫൈസി മുക്കം, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന നേതാക്കളായ നാസര്‍ ഫൈസി കൂടത്തായി, കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയ പ്രമുഖരാണ് സംഘാടക സമിതി. തങ്ങളെ വിലക്കിയത് മുജാഹിദ് സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് സമസ്ത സ്വീകരിക്കുന്ന വ്യക്തമായ നിലപാടിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

പാണക്കാട് തങ്ങള്‍മാര്‍ മുസ്ലിംലീഗിന്റേയും സമസ്തയുടേയും നേതൃത്വം ഒരുമിച്ച് വഹിക്കുന്നവരാണെങ്കിലും ആശയപരമായി സമസ്ത പിന്തുടരുന്ന സുന്നീ ചിന്തയില്‍ വിശ്വസിക്കുന്നവരാണ്. ചരിത്രത്തില്‍ ആദ്യമായാണ് പാണക്കാട് നിന്നും രണ്ടു പേര്‍ മുജാഹിദ് സമ്മേളന വേദിയില്‍ എത്തുന്നത്. മുജാഹിദ് നേതൃത്വവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിത കാലത്തു മുജാഹിദ് വേദികളില്‍ സംബന്ധിച്ചിരുന്നില്ല. ഇന്നലെ മലപ്പുറത്തെ കൂരിയാട്ടു നടന്ന സമ്മേളന വേദിയിലാണ് ഇരുവരും എത്തിയത്.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന പള്ളി മദ്‌റസ മഹല്ല് സമ്മേളനത്തിലാണ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനകനായത്. ഭിന്നതകള്‍ മറന്നു ഒരുമിച്ചു നില്‍ക്കണമെന്നും മതസംഘടനകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ അവസാനിപ്പിക്കണം എന്നുമാണ് തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനമാണ് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ടു കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

റശീദലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചാലും മുനവ്വറലി തങ്ങള്‍ പോകില്ലെന്നായിരുന്നു സമസ്ത നേതൃത്വത്തിന്റെ കണക്കൂകൂട്ടല്‍. എന്നാല്‍ സമസ്തയെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും ഇന്നലെ കൂരിയാട്ടെ വേദിയിലെത്തിയത്. ഇവര്‍ക്കു മുസ്ലിംലീഗിന്റെ വലിയ പിന്തുണയുമുണ്ട്.

ഇതോടെ മുസ്ലിംലീഗും സമസതയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും അണികള്‍ തമ്മില്‍ ശക്തമായി വാഗ്വാദമാണ് നടക്കുന്നത്. മുജാഹിദ് വേദിയില്‍ സംബന്ധിച്ചു വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമസ്തയുടെ ഉന്നത കൂടിയാലോചനാ സഭയുടെ യോഗം ജനുവരി പത്തിനു ചേരും. അടിയന്തര ഭാരവാഹികളുടെ യോഗം നാളെ ചേളാരിയിലെ ആസ്ഥാനത്തും നടക്കും. സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും ഇരുവരേയും മാറ്റി നിര്‍ത്താനാണ് സമസ്ത ആലോചിക്കുന്നത്. മുനവ്വറലി ശിഹാബ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ ഭാരവാഹിത്വത്തിലും റശീദലി തങ്ങള്‍ സുന്നീ മഹല്ല് ഫെഡരേഷന്‍ മലപ്പുറം ജില്ലാ പ്രസിഡണ്ടുമാണ്.

കേരള വഖ്ഫ് ബോര്‍ഡ് കേരളത്തിലെ എല്ലാ മുസ്ലിംകളേയും പ്രതിനിധീകരിക്കുന്നുവെന്നും അതിനാലാണ് ചെയര്‍മാന്‍ എന്ന നിലയില്‍ പങ്കെടുത്തതെന്നുമാണ് രശീദലി തങ്ങള്‍ നല്‍കുന്ന വിശദീകരണം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിലാണ് സംബന്ധിച്ചതെന്നാണ് മുനവ്വറലി തങ്ങള്‍ പറയുന്നത്.