ബി.എസ്.എഫ് ജവാന്‍റെ മൃതദേഹം പള്ളിയില്‍ കയറ്റുന്നതില്‍ തര്‍ക്കം; ഒടുവില്‍ സൈനിക ബഹുമതികളോടെ സംസ്‌കാരം

രാജസ്ഥാനില്‍ വാഹനാപകടത്തില്‍ മരിച്ച ബിഎസ്എഫ് ജവാന്റെ സംസ്‌കാര ചടങ്ങില്‍ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റുന്നതുമായി ബന്ധപ്പെട്ട് പള്ളിയില്‍ തര്‍ക്കം. രാജസ്ഥാനില്‍ ബാര്‍മീറില്‍ വെച്ച് ശനിയാഴ്ച രാവിലെ മിലിട്ടറി ട്രക്ക് എതിരെ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  ബിഎസ്എഫ് ജവാന്‍ ബിനോയ് ഏബ്രഹാമാണ് മരിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെയാണ് ബിനോയിയുടെ ഇടവകയായ പിറവം വലിയ പള്ളിയിൽ സംസ്കരിച്ചത്.

യാക്കോബായ വിഭാഗത്തിന്റെ പള്ളിയില്‍ പ്രാർത്ഥനകൾ നടത്തിയതിന് ശേഷമാണ് മൃതദേഹം പള്ളിയിലേക്കെത്തിച്ചത്. മൃതദേഹം പള്ളിയുടെ അകത്ത് കയറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പള്ളിക്കകത്തുണ്ടായിരുന്ന ഓർത്തഡോക്സ് വിഭാഗവുമായി സംസാരിച്ച് പൊലീസ് ജവാന്റെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റാൻ അവസരമൊരുക്കി.

എന്നാൽ, കൂടുതൽ യാക്കോബായ വിശ്വാസികൾ പള്ളിക്കുള്ളിൽ പ്രവേശിക്കാൻ വന്നപ്പോൾ ക്രമസമാധന പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് വിലക്കുകയായിരുന്നു. അതേസമയം, സൈനികന്റെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റിയില്ലെന്നാരോപിച്ച് യാക്കോബായ വിഭാഗം പ്രതിഷേധ മാർച്ച് നടത്തി.