തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ല; സമാധാനത്തോളം വലുതല്ല മറ്റൊന്നും, ഓപ്പറേഷന്‍ സിന്ദൂരയെ വിമര്‍ശിച്ച് എസ് ശാരദക്കുട്ടി

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടി ഓപ്പറേഷന്‍ സിന്ദൂരയ്‌ക്കെതിരെ വിമര്‍ശനവുമായി സാഹിത്യകാരി എസ് ശാരദക്കുട്ടി. വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാള്‍ക്ക്, അതേ ശക്തിയില്‍ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ലെന്നായിരുന്നു ശാരദക്കുട്ടി ഓപ്പറേഷന്‍ സിന്ദൂരയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

പകരത്തിനു പകരമെന്നത് ജീവിതത്തിലെന്നെങ്കിലും തോന്നിയിരുന്നെങ്കില്‍ ഇന്നനുഭവിക്കുന്ന സമാധാനം എനിക്കുണ്ടാകുമായിരുന്നില്ലെന്നും സാഹിത്യകാരി പറയുന്നു. തന്റെ വീടിനൊരാള്‍ കല്ലെറിഞ്ഞിട്ടു പോയാല്‍ തിരിച്ചയാളുടെ വീടിന് കല്ലെറിയാനായിരിക്കില്ല താന്‍ ആലോചിക്കുകയെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാള്‍ക്ക്, അതേ ശക്തിയില്‍ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ല. പകരത്തിനു പകരമെന്നത് ജീവിതത്തിലെന്നെങ്കിലും തോന്നിയിരുന്നെങ്കില്‍ ഇന്നനുഭവിക്കുന്ന സമാധാനം എനിക്കുണ്ടാകുമായിരുന്നില്ല എന്നുറച്ചു വിശ്വസിക്കുന്നു.

എന്റെ വീടിനൊരാള്‍ കല്ലെറിഞ്ഞിട്ടു പോയാല്‍ തിരിച്ചയാളുടെ വീടിന് കല്ലെറിയാനായിരിക്കില്ല ഞാന്‍ ആലോചിക്കുക. രാജ്യമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാല്‍ മാത്രമാണ് എന്റെ അന്തരംഗം അഭിമാന പൂരിതമാവുക. ദേശമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാല്‍ മാത്രമാണ് എന്റെ സിരകളില്‍ ചോര പതയ്ക്കുക.

വേദനിച്ചാല്‍ എന്റെ കുഞ്ഞുങ്ങള്‍ കരയുന്ന അതേ ശബ്ദത്തിലാകും ലോകത്തിലെ ഏതു കുഞ്ഞും കരയുക എന്നതോര്‍ക്കുമ്പോള്‍ ഒരു വേദന എന്റെ ഗര്‍ഭപാത്രത്തെ പിളര്‍ക്കുന്നുണ്ട്. സമാധാനത്തോളം വലുതല്ല മറ്റൊന്നും. അത് മറ്റൊരാളെ തിരിച്ചു തല്ലിയാല്‍ കിട്ടുന്നതല്ല. അവര്‍ക്ക് നല്ല ബുദ്ധിക്കായി പ്രാര്‍ഥിക്കുമ്പോള്‍ മാത്രം ലഭിക്കുന്നതാണ്.

അശക്തരെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളണേ എന്നതിലും വലിയ പ്രാര്‍ഥനയില്ല.
എസ്. ശാരദക്കുട്ടി