അപകടകരമാംവിധം രൂപംമാറ്റി, നികുതി വെട്ടിപ്പ് നടത്തി; വ്‌ളോഗര്‍മാര്‍ക്കെതിരായ കുറ്റപത്രം തയ്യാറായി, ലൈസന്‍സ് റദ്ദാക്കാനും നടപടി

മോട്ടോര്‍വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത ഇബുള്‍ജെറ്റ് വ്‌ളോഗേഴ്‌സിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ആര്‍ടിഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വാഹനം അപകടമുണ്ടാക്കുന്ന രീതിയില്‍ രൂപമാറ്റം വരുത്തിയെന്നാണ് വ്യക്തമാക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് വാഹനത്തില്‍ ലൈറ്റ്, ഹോണ്‍, സൈറന്‍ എന്നിവ പിടിപ്പിച്ചത് നിയമലംഘനമെന്നും കുറ്റപത്രം പറയുന്നു. അതേസമയം വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഏഴുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഇരിട്ടി ജോയിന്റ് ആര്‍ടിഒ ഇരിട്ടി കിളിയന്തറയിലുള്ള ഇവരുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചു.

1988-ലെ മോട്ടോര്‍ വാഹന നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ഇബുള്‍ജെറ്റ് സഹോദരന്മാര്‍ ലംഘിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരിക്കും ആര്‍.ടി.ഒ കുറ്റപത്രം സമര്‍പ്പിക്കുക. ഇതോടെ ഇബുള്‍ജെറ്റ് വാഹനം കോടതിയുടെ അധീനതയിലാകും. നിലവില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് വിവാദമായ വാഹനം.

വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ്, സൈറണ്‍ എന്നിവ ഘടിപ്പിച്ചു, പൊതുജനങ്ങള്‍ക്ക് ഹാനികരമാകുന്ന രീതിയില്‍ ലൈറ്റും, ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എല്‍.ഇ.ഡി ലൈറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോര്‍ വാഹന നിയമവുമായി ബന്ധപ്പെട്ട് ആര്‍.ടി.ഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

നികുതി നിയമവുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്. നികുതി അടക്കുന്നതില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ല എന്നതുള്‍പ്പെടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. അതേമസമയം ഇവരുടെ വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ വീട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് പതിപ്പിച്ചു. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ആവശ്യം. അതിനിടെ ഇവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്.