ആർഎസ്എസിനെ നിരോധിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് മറുപടിയുമായി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ. ആർഎസ്എസിനെ സമൂഹം അംഗീകരിച്ചുവെന്നും മൂന്ന് തവണ നിരോധിക്കാൻ നോക്കിയിട്ടും നടന്നില്ലെന്നും ദത്താത്രേയ ഹൊസബലേ പറഞ്ഞു. ഖാർഗെ മുൻ അനുഭവങ്ങളിൽനിന്നും പഠിക്കണമെന്നും ദത്താത്രേയ ഹൊസബലേ കൂട്ടിച്ചേർത്തു.
നിരോധിക്കാൻ തക്കതായ കാരണം വേണം. രാജ്യത്തെ സുരക്ഷ ഉറപ്പാക്കാനും സംസ്കാരത്തെ സംരക്ഷിക്കാനുമാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. മൂന്ന് തവണ നിരോധിക്കാൻ നോക്കിയിട്ടും ജനങ്ങളും കോടതിയും വിധിയെഴുതി. ആർഎസ്എസ് മുന്നോട്ട് പോകുകയാണെന്നും സമൂഹം ആർഎസ്എസിനെ സമൂഹം അംഗീകരിച്ചെന്നും ദത്താത്രേയ ഹൊസബലേ പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞത്. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്നും ഖാർഗെ പറഞ്ഞിരുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, രാജ്യത്തെ ഭൂരിഭാഗം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ബിജെപിയും ആര്‍എസ്എസുമായതിനാല്‍ അതിനെ നിരോധിക്കണം, ഖാര്‍ഗെ പറഞ്ഞു. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ മുന്നോട്ടുവെച്ച വീക്ഷണങ്ങളെ പ്രധാനമന്ത്രി മോദി ബഹുമാനിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.







