കേരളത്തെ രണ്ടായി വിഭജിച്ച് ആര്‍എസ്എസ്; തിരുവിതാംകൂര്‍ മേഖല ദക്ഷിണകേരളം; മലബാര്‍ മേഖല ഉത്തരകേരളം; 38 സംഘ ജില്ലകളും 11 വിഭാഗുകളും വീതംവെച്ചു

സംസ്ഥാനത്ത് പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ കേരളത്തെിലെ ആര്‍എസ്എസ് സംഘടന സംവിധാനത്തെ രണ്ടായി വിഭജിച്ചു. പ്രവര്‍ത്തനം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കേരളം ദക്ഷിണ, ഉത്തര എന്നിങ്ങനെ രണ്ടായാണ് വേര്‍തിരിച്ചിരിക്കുന്നത്.

തിരുവനന്തപുരം മുതല്‍ എറണാകുളം ഉള്‍പ്പെടുന്ന മേഖല ദക്ഷിണ കേരള പ്രാന്തമെന്നും തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് ഉള്‍പ്പെടുന്ന മേഖല ഉത്തര കേരള പ്രാന്തമെന്നുമായി പ്രവര്‍ത്തിക്കാന്‍ നാഗ്പൂര്‍ അഖില ഭാരതീയ പ്രതിനിധിസഭയിലാണ് തീരുമാനിച്ചത്. തിരുവനന്തപുരം, കൊല്ലം, ശബരിഗിരി, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ആറ് സ്ഥലങ്ങള്‍ പുതിയതായി രൂപീകരിച്ച ദക്ഷിണകേരളത്തിന്റെ ഭാഗമാകും.

തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവ ഉത്തരകേരളത്തിന്റെയും ഭാഗമാകും. 38 സംഘ ജില്ലകളും 11 വിഭാഗുകളുമായാണ് കേരളത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തനം നടന്നിരുന്നത്. ഇതാണ് ഇപ്പോള്‍ രണ്ടായി വിഭജിക്കുന്നത്.

ഇരുപത് സംഘജില്ലകള്‍ ദക്ഷിണകേരളത്തിലും പതിനേഴ് സംഘജില്ലകള്‍ ഉത്തരകേരളത്തിലും പെടും. ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം. എസ്. രമേശന്‍ , പ്രാന്ത പ്രചാരക് എസ്.സുദര്‍ശനന്‍, സഹ പ്രാന്തപ്രചാരക് കെ പ്രശാന്ത്, പ്രാന്ത കാര്യവാഹ് ടി.വി പ്രസാദ് ബാബു, പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവരായിരിക്കും.

അഡ്വ.കെ.കെ. ബാലറാമാണ് ഉത്തരകേരള പ്രാന്ത സംഘചാലക്, പ്രാന്തപ്രചാരക് എ. വിനോദ്, സഹ പ്രാന്തപ്രചാരക്. വി. അനീഷ്, പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ , പ്രാന്ത സഹകാര്യവാഹ്.പി.പി. സുരേഷ് ബാബു എന്നിവരാണ് മറ്റു ചുമതലക്കാര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് ശാഖകള്‍ ഉണ്ടായിരുന്നത് കേരളത്തിലാണ്. അതിനാലാണ് രണ്ടായി വിഭജിച്ചത്.