മുഖ്യമന്ത്രിയുടെ കട്ടിലിന് 1 ലക്ഷം രൂപ, ചുവപ്പ് പരവതാനിക്ക് 16,000, ടാക്‌സിക്ക് പത്തര ലക്ഷം, ഡീസലിന് ഏഴേ മുക്കാല്‍ ലക്ഷം; ആഗോള അയ്യപ്പ സംഗമത്തിന് പൊട്ടിച്ചത് 11 കോടി

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തുറന്നു കാണിക്കുന്നത് അടിമുടി ധൂര്‍ത്തിന്റെ കണക്കാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശക്തമായ ഹൈക്കോടതി ഇടപെടലും അന്വേഷണവും ആരംഭിക്കുന്ന ഘട്ടത്തിലായിരുന്നു ആഗോള അയ്യപ്പ സംഗമം നടത്തിയത്. അന്ന് ദേവസ്വം ബോര്‍ഡില്‍ നിന്നും സര്‍ക്കാരില്‍ നിന്നും 1 രൂപ പോലും എടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെ നടത്തിയ പരിപാടിയിലുണ്ടായ വ്യാപക ക്രമക്കേട് വലിയ ഞെട്ടലുണ്ടാക്കുന്നതാണ്. മൊത്തം 10.99 കോടി രൂപ ആഗോള അയ്യപ്പ സംഗമത്തിന് ചെലവായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ജനറല്‍ ഫണ്ടില്‍നിന്ന് അഞ്ചുകോടി രൂപ എടുക്കുകയും അതില്‍ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടില്‍നിന്നുള്ള രണ്ടുകോടിയും ബാങ്ക് പലിശയും ചേര്‍ത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തുതീര്‍ക്കാനായത്. 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ട്.

ബജറ്റില്‍ നിശ്ചയിച്ചതിലും ഉയര്‍ന്ന നിരക്കിലാണ് അയ്യപ്പ സംഗമത്തിന് ചെലവായിട്ടുള്ളതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായതെന്നാണ് കണക്ക്. സംഗമം ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ ഗസ്റ്റ് ഹൗസിലേക്ക് കട്ടിലും മെത്തയ്ക്കുമായി 1,11,365 രൂപ ചെലവാക്കിയിട്ടുണ്ട്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയില്‍ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും ചെലവാക്കി, കോര്‍ണര്‍ സോഫയ്ക്ക് 65000. പമ്പ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങിയ സാമഗ്രികള്‍ ദേവസ്വം സ്വത്തായി മാറ്റിയെന്നാണ് പറയുന്നത് എന്നാല്‍ ഇത് എങ്ങോട്ട് മാറ്റി എന്നതില്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല.

വേദിയില്‍ വിഐപി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടക്കാത്ത ഭജനയുടെ പേരില്‍, നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നും ബില്ലില്‍ ഉണ്ട്. ഉപഹാരമായി നല്‍കിയ അയ്യപ്പവിഗ്രഹങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ കൃത്യമല്ലെന്നതടക്കം വിവരം പുറത്തുവരുന്നുണ്ട്. പല സാധനങ്ങളും വാങ്ങിയതിന്റെ ബില്ലുകളില്ലെന്നതടക്കം അടിമുടി അഴിമതിയാണ് വെളിവാകുന്നത്.

ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ നല്‍കിയ കരാറില്‍ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. ഇത് ഇപ്പോള്‍ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടര്‍ടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാന്‍ 4.8 ലക്ഷം രൂപ ചെലവായതായും കാണിച്ചിരിക്കുന്നു. എന്നാല്‍, വാങ്ങിയ സാധങ്ങള്‍ സ്വത്തുവകയായി കാണിച്ചതില്‍ ഈ വാട്ടര്‍ ടാങ്ക് കാണുന്നില്ല. 150 മെത്തകള്‍ വാങ്ങിയതായി സ്റ്റേറ്റ്മെന്റിലുണ്ടെങ്കിലും 50 എണ്ണത്തിന് ബില്ലുകളില്ല. മെത്തകളെല്ലാം പോലീസിന്റെ വിശ്രമകേന്ദ്രത്തിനാണ് നല്‍കിയത്. സംഗമം കഴിഞ്ഞും പോലീസാണിവ സൂക്ഷിക്കുന്നത്.

Read more

ടാക്സി സംവിധാനത്തിനായി 10.57 ലക്ഷം രൂപ ചെലവായെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീസലിന് മാത്രമായി 7.44 ലക്ഷം രൂപ ചെലവായി. പ്രഭാതഭക്ഷണം (4000 പേര്‍) – 4.2 ലക്ഷം, ഉച്ചഭക്ഷണം (5000 പേര്‍) – 8.5 ലക്ഷം, വൈകീട്ട് ചായ (5000 പേര്‍) – 2 ലക്ഷം, രാത്രിഭക്ഷണം (3000 പേര്‍) – 4.5 ലക്ഷം, എട്ട് അടി ഉയരമുള്ള സുരക്ഷാവേലി – 3.24 ലക്ഷം ഇങ്ങനെ കണക്കുകള്‍ നീളുകയാണ്.