ലോക്കല്‍ പൊലീസ് പരാജയമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതില്‍ കെ. മുരളീധരന്‍

എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ട തീരുമാനത്തില്‍ പ്രതികരിച്ച് കെ. മുരളീധരന്‍ എംപി. ലോക്കല്‍ പൊലീസ് പരാജയമാണെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും മുരളീധരന്‍ പറഞ്ഞു.

പൊലീസ് അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആക്രമണം നടന്ന് ഇരുപത്തിമൂന്നാം ദിവസമാണ് നടപടി.

സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണമെങ്കിലും ഇതില്‍നിന്ന് ഒരു നേട്ടവുമുണ്ടാക്കാനായിരുന്നില്ല. സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി-ഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹി വരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു.

ഇതിന് പിന്നാലെ പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. ഇതോടെ ഈ വഴിക്കുള്ള അന്വേഷണവും മുട്ടി.

കഴിഞ്ഞ ജൂണ്‍ 30-ന് രാത്രി 11.30 ഓടെയായിരുന്നു എ.കെ.ജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ആക്രമണം നടത്തിയത് കോണ്‍ഗ്രസ്സുകാരാണന്ന് ഉറപ്പിച്ച് പറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തിയതോടെ സംഭവം വന്‍ വിവാദമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.