പി.കെ ശ്രീമതിക്ക് എതിരായ പരാമര്‍ശം; മാപ്പു പറയണമെന്ന് ആനി രാജ, വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് വി.ഡി സതീശന്‍

എകെജി സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് സിപിഎം നേതാവായ പി കെ ശ്രീമതിക്ക് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പരാമര്‍ശം അപലപനീയമാണെന്ന് സി.പി.ഐ നേതാവ് ആനി രാജ. ‘കിടുങ്ങാക്ഷിയമ്മ’ എന്നായിരുന്നു പരാമര്‍ശം. ഇതില്‍ വി ഡി സതീശന്‍ മാപ്പു പറയണം. കോണ്‍ഗ്രസിന്റെ സ്ത്രീപക്ഷ രാഷ്ട്രീയം പൊള്ളയാണെന്നതിന്റെ തെളിവാമ് ഈ പരാമര്‍ശമെന്നും അവര്‍ പറഞ്ഞു.

പി.കെ ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു. എ.കെ.ജി സെന്റര്‍ ആക്രമണത്തെക്കുറിച്ചുള്ള ശ്രീമതിയുടെ പരാമര്‍ശത്തെയാണ് താന്‍ വിമര്‍ശിച്ചത്. പ്രസ്താവനകളില്‍ സ്ത്രീവിരുദ്ധതയുണ്ടെങ്കില്‍ പിന്‍വലിക്കാനും മാപ്പുപറയാനും മടിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം റോഡിലെ കുഴി അടയ്ക്കണമെന്നും അതില്‍ രാഷ്ട്രീയമില്ല. പൊതുമരാമത്ത് മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചതല്ല. തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. റോഡില്‍ കുഴിയുണ്ടെന്ന് മന്ത്രി സമ്മതിക്കുന്നില്ല. വസ്തുത എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.