അവര്‍ വിളിച്ചാല്‍ നമ്മളും പോകണ്ടേ, ആര്‍.എസ്.എസ് പരിപാടിയില്‍ ശുദ്ധ മനസ്സുള്ളതു കൊണ്ടാണ് പോയതെന്ന് കെ.എന്‍.എ ഖാദര്‍

ആര്‍എസ്എസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പരിപാടിയില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത് വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി
മുസ്ലിം ലീഗ് മുന്‍ എം.എല്‍.എ കെ എന്‍ എ ഖാദര്‍. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് മുന്‍ എംഎല്‍എ പറഞ്ഞു.

ഒരു സാംസ്‌കാരിക പരിപാടിയിലാണ് പങ്കെടുത്തത്. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച് ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വീഡിയോയില്‍ പറഞ്ഞു.

‘സൗഹൃദ സമ്മേനങ്ങള്‍ നമ്മള്‍ നടത്തുമ്പോള്‍ നമ്മള്‍ വിളിച്ചതിലേക്കൊക്കെ എല്ലാവരും വരുന്നുണ്ട്. അവര്‍ നമ്മളെ വിളിച്ചാലും നമ്മള്‍ പോകേണ്ടതല്ലേ എന്നുള്ള ശുദ്ധ മനസ്സുകൊണ്ട് ഞാന്‍ പോയതാണ്. അത് തെറ്റാണ് എന്ന് എനിക്ക് തോന്നുന്നില്ല. ഇനി അത് തെറ്റാണ്, മറ്റ് മതസ്ഥരോട് മിണ്ടാനോ അവരുടെ പരിപാടിക്ക് പോകാനോ പാടില്ലെന്ന് ആരും പറയുമെന്ന് എനിക്ക് തോന്നണില്ല. അവരുടെ പരിപാടിയില്‍ വിളിച്ചാല്‍ ഞങ്ങളും പോവേണ്ടതല്ലെ എന്ന ശുദ്ധമനസ്സുകൊണ്ടാണ് വിളിച്ചപ്പോള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.കെ എന്‍ എ ഖാദര്‍ പ്രതികരിച്ചു.

കോഴിക്കോട് നടന്ന ആര്‍.എസ്.എസിന്റെ കേസരി സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്. കെ.എന്‍.എ.ഖാദറിനെ ആര്‍.എസ്.എസ് ദേശീയ നേതാവ് ജെ. നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.