മോന്‍സനുമായുള്ള ബന്ധം; സുധാകരന്‍ ജാഗ്രത കാട്ടണമായിരുന്നെന്ന് ബെന്നി ബെഹ്നാന്‍

വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നു എന്ന് ബെന്നി ബെഹ്നാന്‍. മോന്‍സന്റേത് വെറും പണമിടപാട് അല്ല, അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പിലെ കണ്ണിയാണ്, കേന്ദ്ര ഏജന്‍സി സമഗ്രാന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഒന്നും തെളിയില്ല എന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു.

‘കെപിസിസി അധ്യക്ഷൻ അവിടെ പോയി എന്ന കാര്യം സമ്മതിച്ചു. ചികിത്സയുമായി ബന്ധപ്പെട്ടാണ് പോയത്. എന്നാല്‍ പൊതു പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളിൽ കുറച്ച് കൂടി ജാഗ്രത പാലിക്കണം. കാരണം ഇയാള്‍ ഒരു ഡോക്ടര്‍ പോലും അല്ല. ചില കാര്യങ്ങളിൽ പൊതുപ്രവർത്തകർ ജാഗ്രത പാലിക്കാതിരുന്നാൽ അപകടത്തിലേക്ക് പോകും. തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന ഒരു വ്യക്തിയല്ല സുധാകരന്‍. എന്നാല്‍ പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം.’ ബെന്നി ബെഹ്നാന്‍ പ്രതികരിച്ചു.

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നേരത്തെ എറണാകുളം എംപി ഹൈബി ഈഡന്‍ രംഗത്തെത്തിയിരുന്നു. പൊതു പ്രവര്‍ത്തകര്‍ക്ക് ഫോട്ടോകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കണം, പ്രവാസി മലയാളി ഫെഡറേഷൻ ക്ഷണിച്ചത് അനുസരിച്ചാണ് മോൻസന്‍റെ വീട് സന്ദർശിച്ചത്. വീട്ടില്‍ മ്യൂസിയമുണ്ടെന്നും സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അന്നാണ് ആദ്യമായും അവസാനമായും മോൻസനെ കണ്ടതെന്നും താൻ മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാർ വ്യക്തമാക്കണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

മോന്‍സന്‍റെ തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം. ഒരു ഫോണ്‍ കോള്‍ പോലും മോന്‍സണുമായി താന്‍ നടത്തിയിട്ടില്ല. കേസിൽ തന്‍റെ പങ്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെയും പരാതിക്കാര്‍ക്കെതിരെയും മാനനഷ്ടക്കേസ് നൽകുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.