എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതിതീവ്രമഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വീണ്ടും അതിതീവ്രമഴയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. കേരളത്തിന് മുകളില്‍ അന്തരീക്ഷ ചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് മഴ തുടരുന്നതിന് കാരണം.

മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം

കനത്തമഴയെ തുടര്‍ന്ന് പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടറുകള്‍ കൂടി തുറന്നു. ഇതേ തുടര്‍ന്ന് ചാലക്കുടി പുഴയോരത്തുള്ളവര്‍ മാറി താമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ചാലക്കുടി പുഴയിലെ ജല നിരപ്പ് അപകടനിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട് അതിനാല്‍ തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം. 2018ല്‍ ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദ്ദേശം നല്‍കി.