ഹൈസ്‌കൂള്‍ കാലം മുതലുള്ള പുകവലി ശീലം നിര്‍ത്താന്‍ പലരും പറഞ്ഞിട്ട് കേട്ടില്ല, എന്നാല്‍ ഒരാള്‍ക്കു വേണ്ടി മാണി സാര്‍ അതു നിര്‍ത്തി, പിന്നീടൊരിക്കലും ആ ചുണ്ടില്‍ സിഗരറ്റ് എരിഞ്ഞില്ല!

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ വിയോഗം രാഷ്ട്രീയ കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. പാലാക്കാരുടെ സ്വന്തം മാണി സാറായിരുന്ന കെംഎം മാണിയെ കുറിച്ച് നേതാക്കളെല്ലാം ഓര്‍ത്തെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം മക്കളോടുള്ള സ്‌നേഹത്തെ കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. കാരണം ഹൈസ്‌കൂള്‍ കാലം മുതല്‍ കൂടെ കൂടിയ ശീലമായിരുന്നു മാണിക്ക് പുകവലി. അതൊരു ദുശ്ശീലമായി അദ്ദേഹം കണക്കാക്കിയതേയില്ലായിരുന്നു. രാഷ്ട്രീയ ജീവിത്തതില്‍ തിളങ്ങി നില്‍ക്കുമ്പോഴും അത് തുടര്‍ന്നു.

പലരും ഉപദേശിച്ചപ്പോള്‍ അത് ഒഴിവാക്കാന്‍ മാണി പലതവണ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ കടന്നു വന്ന നിമിഷത്തില്‍ തന്റെ മകള്‍ക്ക് വേണ്ടി അദ്ദേഹം ആ ശീലം എന്നന്നേയ്ക്കുമായി ഉപേക്ഷിക്കുകയായിരുന്നു. മകള്‍ എല്‍സമ്മയ്ക്ക് വേണ്ടിയാണ് പുകവലി ശീലം അദ്ദേഹം ഒഴിവാക്കിയത്. മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുത്തച്ഛന്‍ ആകാന്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്നു അദ്ദേഹം. മകളുടെ ഗര്‍ഭകാലം അത്ര സുഖകരമായിരുന്നില്ല. ആരോഗ്യനില വഷളായി മകളെ ആശുപത്രിയിലാക്കേണ്ട സാഹചര്യം ഉണ്ടായി.

അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ തന്നെ അപകടത്തിലായ നിമിഷത്തില്‍ കെ.എം മാണിയുടെ ദുഃഖം ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. തന്റെ മകളെയും കുഞ്ഞിനെയും ഒരു ആപത്തും കൂടാതെ രക്ഷപ്പെടുത്താന്‍ അദ്ദേഹം പ്രാര്‍ത്ഥന തുടങ്ങി. ഒരാപത്തും കൂടാതെ മകളെയും പേരക്കുട്ടിയെയും തിരിച്ചു തന്നാല്‍ ഞാന്‍ പുകവലി നിര്‍ത്താമെന്നും നേര്‍ച്ച നേര്‍ന്നു. ആ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയും ചെയ്തു. ഒരാപത്തും കൂടാതെ എല്‍സമ്മ പ്രസവിച്ചു. മാണിയും പറഞ്ഞ വാക്ക് പാലിച്ചു. പുകവലി പൂര്‍ണമായും നിര്‍ത്തി. പിന്നെ അന്നു തൊട്ട് ഇന്നു വരെ കെ.എം മാണിയുടെ ചുണ്ടില്‍ സിഗരറ്റെരിഞ്ഞിട്ടില്ല. ഇത് കുട്ടിയമ്മയും സമ്മതിക്കുന്നു.