ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനു ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്. ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിക്ക് കാരണമെന്നാണ് രഞ്ജിത്ത് വാദിച്ചത്.
രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന വാദം. കേസില്‍ സാക്ഷികളായിട്ടുള്ളത് പ്രതി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചിട്ടുള്ളവരാണ്. അതിനാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയിൽ അറിയിച്ചു. തന്റെ ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുന്നുണ്ട്. കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാവില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത് കോടതിയെ അറിയിക്കുകയായിരുന്നു.
ഫോര്‍ട്ട്‌കൊച്ചിയിലെ സിനിമാസെറ്റില്‍ ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചാണ് യുവനടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവയ്ക്കല്‍, ലൈംഗികാവശ്യം ഉന്നയിക്കല്‍ തുടങ്ങിയ ഗൗരവ സ്വഭാവമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയില്‍നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
യുവനടി നേരിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിന് നല്‍കിയ പരാതിയിലാണ് രഞ്ജിത്തിനെ മാര്‍ച്ച് 31ന് അറസ്റ്റു ചെയ്തത്. എറണാകുളം വനിതാ സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തശേഷം മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
അതേസമയം തന്നോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. നടിയുടെ അഭിനയത്തിലെ പോരായ്മകള്‍ താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചില സീനുകള്‍ വെട്ടിമാറ്റിയിരുന്നു. ഇതാണ് പരാതിക്ക് കാരണമെന്നും രഞ്ജിത്ത് വാദിച്ചു. കുറ്റം നിഷേധിക്കുന്നത് അന്വേഷണവുമായി സഹകരിക്കാതിരിക്കല്ലെന്നും രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
Read more
ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലെ കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ജനുവരി 30-നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നാണ് സബ് ജയിലില്‍ എത്തിച്ചപ്പോള്‍ രഞ്ജിത്ത് പ്രതികരിച്ചത്.







