'പാര്‍ട്ടിയോടുള്ള അടിയുറച്ച കൂറും ശക്തമായ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി'; ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ചെന്നിത്തല

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം ദീര്‍ഘകാലം നിര്‍ണ്ണായകപങ്കുവഹിക്കുകയുണ്ടായി.

ഭരണാധികാരി എന്ന നിലയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. പാര്‍ട്ടിയോടുള്ള അടിയുറച്ച കൂറും ശക്തമായ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എത്രമാത്രം വലുതാണെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Read more

കോണ്‍ഗ്രസിന് കേരളത്തില്‍ ശക്തിപകരാന്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെയെല്ലാം പിറകില്‍ ആര്യാടന്‍ മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിന്റെ യുക്തിയുണ്ടാവും. അപാര ദീര്‍ഘവീക്ഷണമായിരുന്നു. ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഓര്‍മ്മശക്തിയായിരുന്നു അദ്ദേഹത്തിന്റേത്. കെട്ടഴിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളില്‍ പോലും അനായാസം ഒത്തുതീര്‍പ്പുണ്ടാക്കി. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കാത്ത ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉണ്ടായിരുന്നില്ലെന്നും കെ സുധാകരന്‍ ഓര്‍മ്മിച്ചു.