ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ ശബരിപാത പൂര്‍ത്തികരിക്കുമെന്ന് റെയില്‍വേ മന്ത്രി; ഇ ശ്രീധരനുമായി സംസാരിച്ചിരുന്നുവെന്നും അശ്വിനി വൈഷ്ണവ്

സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന ശബരിപാത ഉറപ്പായും പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കാത്തതാണ് പ്രധാന തടസ്സമെന്ന് ബിജെപി നേതാവും റെയില്‍വേ മന്ത്രിയുമായ അശ്വിനി വൈഷ്ണവ് പറഞ്ഞു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന അങ്കമാലി-ശബരിമല റെയില്‍വേ പാതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചത് കേന്ദ്രത്തിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്നാണെന്നും റെയില്‍വേ മന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ഭൂമിയേറ്റെടുക്കല്‍ തടസ്സമില്ലാതെ തുടരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ഈ പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യമെന്നും പറഞ്ഞ അശ്വിന വൈഷ്ണവ് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

രാജ്യസഭയില്‍ ജോണ്‍ബ്രിട്ടാസ്, ഹാരീസ് ബീരാന്‍ തുടങ്ങിയ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും എന്‍ഡിഎ സര്‍്ക്കാര്‍ വന്നാല്‍ ശബരിപാത നടപ്പാക്കുന്നത് ഉറപ്പാക്കുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞത്. റെയില്‍വേ പദ്ധതികള്‍ക്ക് ആവശ്യമായ ഭൂമിയുടെ 14% മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളതെന്നും ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ എംപിമാരും സംസ്ഥാന സര്‍ക്കാരും സഹകരിക്കണമെന്നും അശ്വിനി വൈഷ്ണവ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മെട്രോമാന്‍ ഇ. ശ്രീധരന്‍ തന്നെ സന്ദര്‍ശിച്ചുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് പുതിയ ഹൈ സ്പീഡ് കോറിഡോറുകളെക്കുറിച്ച് താന്‍ ഇ ശ്രീധരന്റെ ഉപദേശം താന്‍ തേടിയിരുന്നുവെന്നും റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ഇ ശ്രീധരന്‍ ഹൈ സ്പീഡ് റെയില്‍വേ പ്രോജക്റ്റിനായി ഓഫീസ് തുറന്നതിനെ സ്വാഗതം ചെയ്യാനും അശ്വിനി വൈഷ്ണവ് മടിച്ചില്ല. ബജറ്റില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിനായി 3,795 കോടി രൂപ എന്ന റെക്കോര്‍ഡ് തുക അനുവദിച്ചിട്ടുണ്ടെന്നും ഇത് കോണ്‍ഗ്രസ് ഭരണകാലത്ത് നല്‍കിയിരുന്ന തുകയുടെ പത്തിരട്ടിയാണെന്ന് അവകാശപ്പെടുവാനും ബിജെപി മന്ത്രി മടിച്ചില്ല. കേരളത്തിലെ റെയില്‍വേ പാതകളുടെ ശേഷി ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നെന്നും ഇത് ജനങ്ങളുടെ യാത്രയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Read more

മംഗളൂരു-ഷൊര്‍ണൂര്‍ മൂന്നും നാലും പാതകള്‍ക്കായി ഡിപിആര്‍ തയ്യാറാക്കുന്നുവെന്നും സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും റെയില്‍വേ മന്ത്രി വിശദീകരിച്ചു. ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ & ഷൊര്‍ണൂര്‍-എറണാകുളം: ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി, ഡിപിആര്‍ തയ്യാറാക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്. എറണാകുളം-കായംകുളം മൂന്നാം വരി പാതയുടെ ട്രാഫിക് സര്‍വേ പൂര്‍ത്തിയായി, ഫീല്‍ഡ് സര്‍വേ നടക്കുന്നു.കായംകുളം-തിരുവനന്തപുരം മൂന്നാം വരി പാതയുടെ സര്‍വേ കഴിഞ്ഞ് അലൈന്‍മെന്റ് നിശ്ചയിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വലിയ പരിസ്ഥിതി ആഘാതമുണ്ടെന്നും അത് പ്രായോഗികമല്ലെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അതേസമയം തന്നെ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാണിക്കുകയാണെങ്കില്‍ അതിവേഗ പാത പുനഃപരിശോധിക്കാന്‍ കേന്ദ്രം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പക്ഷേ വ്യക്തമായി വിഷയത്തില്‍ പരാമര്‍ശം നടത്താന്‍ റെയില്‍വേ മന്ത്രി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.