കൊച്ചിയിലെ ടാറ്റൂ സെന്ററുകളില്‍ പൊലീസ് റെയ്ഡ്

കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലെ ടാറ്റൂ സെന്ററുകളില്‍ വ്യാപക പരിശോധനയുമായി പൊലീസ്. ലഹരിമരുന്ന് ഉപയോഗമുണ്ടോ എന്നടക്കം പരിശോധിക്കുന്നുണ്ട്. ലൈസന്‍സും രജിസ്റ്ററുകളും പരിശോധന വിധേയമാക്കുന്നുണ്ട്.

അതേസമയം പീഡനാരോപണത്തില്‍ ഇതു വരെ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും, സ്വമേധയ കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിന് പിന്നാലെ ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് പി.എസ് കട പൂട്ടി ഒളിവില്‍ പോയതായി സിറ്റി കമ്മീഷണര്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് യുവതി സുജീഷിനെതിരെ ലൈംഗിക പീഡന ആരോപണവുമായി സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയത്. യുവതി പൊലീസ് സ്റ്റേഷനില്‍ വന്ന് നടന്ന അതിക്രമത്തെ കുറിച്ച് വിശദീകരിച്ചെങ്കിലും, രേഖാമൂലമുള്ള പരാതി നല്‍കിയിരുന്നില്ല. ഇതോടെയാണ് സ്വമേധയ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. ചേരാനെല്ലൂര്‍ പൊലീസിനാണ് കേസന്വേഷണ ചുമതല.

കൊച്ചിയിലെ എല്ലാ ടാറ്റൂ സ്റ്റുഡിയോകളിലേയും ജീവനക്കാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ട നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ മീടൂ ആരോണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ടാറ്റൂ അടിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം ഒരു യുവതി പങ്ക് വച്ചതോടെയാണ് സമാനമായ പീഡനം നിരവധി പേര്‍ക്ക് പേര്‍ക്ക് ഉണ്ടായിട്ടുള്ളതായി പുറത്ത് വന്നത്.