ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു മുന്‍കൂര്‍ ജാമ്യം; കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി; 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം

ആദ്യ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനു മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യം ലഭിച്ചാല്‍ രാഹുല്‍ തെളിവു നശിപ്പിക്കുമെന്ന അതിജീവിത കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുല്‍ കോടതിയില്‍ വാദിച്ചത്. മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം എന്ന് ഉത്തരവിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കരുത്, ഫോണ്‍ ഹാജരാക്കണം, ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിര്‍ദേശം. ഒപ്പം കേരളം വിട്ടു പോകരുതെന്നും രാഹുലിനോടു നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ രണ്ടാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യവും മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യവും രാഹുലിനു ലഭിച്ചിരുന്നു. ഇതോടെ രാഹുലിനെതിരെ പൊലീസ് എടുത്ത മൂന്നു പീഡനക്കേസിലും ജാമ്യം വാങ്ങിയാണ് പാലക്കാട് എംഎല്‍എ പുറത്തുനടക്കുന്നത്.

Read more

ആദ്യ ബലാത്സംഗ പരാതിക്ക് പിന്നാലെ മറ്റ് രണ്ട് പരാതികള്‍ കൂടി എംഎല്‍എ രാഹുലിനെതിരേ വന്നിരുന്നു. ബെംഗളൂരുവില്‍നിന്ന് ഒരു യുവതി കെപിസിസി അധ്യക്ഷന് മെയില്‍ മുഖാന്തരം പരാതി അയക്കുകയായിരുന്നു. ഈ പരാതി പോലീസിന് കൈമാറുകയും അതില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നിലവില്‍ വിദേശത്തുള്ള പത്തനംതിട്ട സ്വദേശിനിയാണ് മൂന്നാമത്തെ പരാതി നല്‍കിയത്. ഈ പരാതിയെ തുടര്‍ന്നാണ് പൊലീസ് പാലക്കാട് ഹോട്ടലില്‍ നിന്ന് രാഹുലിനെ അറസ്റ്റ് ചെയ്തത്.