'പിണറായി വിജയന്‍ നാട്ടിലെ ചക്രവര്‍ത്തി, പൊലീസിന്റെ പ്രവർത്തനം രാജവാഴ്ച അനുസ്മരിപ്പിക്കുന്നത്'; പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ. കറുത്ത കഷ്ണം തുണി കൊണ്ട് ജനാധിപത്യ സമരം നടത്തിയതിന്റെ പേരിലാണ് പൊലീസ് കള്ളക്കേസെടുത്തത്. അതിന്റെ പേരിൽ മർദനമേറ്റു, കരുതൽ തടങ്കലിലാക്കി താനടക്കം ജയിലിൽ പോയെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിണറായി വിജയന്‍ നാട്ടിലെ ചക്രവര്‍ത്തിയായി മാറിയിരിക്കുന്നുവെന്നും തങ്ങളെല്ലാം കുന്തവും പടച്ചട്ടയുമായി നില്‍ക്കുന്ന പടയാളികളായി മാറിയെന്നുള്ള പൊലീസിന്റെ ജനാധിപത്യബോധമില്ലായ്മ പഴയ രാജവാഴ്ച അനുസ്മരിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തിയതെന്ന് രാഹുല്‍ വിമര്‍ശിച്ചു.

പൊലീസിലെ ഗുണ്ടാപ്പടയാളികൾക്ക് മുഖ്യമന്ത്രി ഗുഡ് സർവീസ് എൻട്രി നൽകുന്നു. സമരം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ ഗൂഢാലോചന കേസെടുക്കുന്നു. സര്‍ക്കാരിനെതിരായ സമരത്തില്‍ യുവതയെ നയിക്കാന്‍ കോണ്‍ഗ്രസുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. നവകേരളാ സദസ് എന്ന ധൂർത്ത് വണ്ടി കൊണ്ട് എന്ത് നേടിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.

എംവി ഗോവിന്ദന്റെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രസ്താവനയിലും രാഹുല്‍ പ്രതികരിച്ചു. എംവി ഗോവിന്ദനെ താൻ വെല്ലുവിളിക്കുന്നു. അദ്ദേഹം നിശ്ചയിക്കുന്ന ദിവസം താൻ ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ മെഡിക്കൽ കോളേജിൽ പോകാം. ചികിത്സാ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാം. നിരുത്തരവാദപരമായ പ്രസ്താവനയാണ് എംവി ഗോവിന്ദന്‍റേത്. പിണറായിയെ പാടിപ്പുകഴ്ത്തുന്ന ജോലിയാണ് ഗോവിന്ദന്റേതെന്നും രാഹുല്‍ പറഞ്ഞു.

ഒമ്പത് ദിവസമല്ല, 10 വർഷം ശിക്ഷ ലഭിച്ചാലും പിറകോട്ടില്ല. ജനങ്ങളെ സർക്കാരിൽ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം യൂത്ത് കോൺഗ്രസിനുണ്ട്. എല്ലാ ഏകാധിപതികളും ചരിത്രത്തിൽ തമസ്കരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേരളത്തിന്റെ അഭിനവ ചക്രവർത്തി ഓർക്കണമെന്നും രാഹുല്‍ പറഞ്ഞു.