ബന്ദിപ്പൂർ രാത്രി യാത്രാനിരോധനം: ഐക്യദാർഢ്യവുമായി രാഹുൽ ​ഗാന്ധി സമരപന്തലില്‍

ബന്ദിപ്പൂര്‍  രാത്രി യാത്രാനിരോധനത്തിനെതിരെ ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട് എം.പി രാഹുൽ ​ഗാന്ധി സമര പന്തലിലെത്തി. ഉപവാസ സമരം നടത്തിയതിനെ തുടർന്ന് ആരോ​ഗ്യസ്ഥിതി മോശമായി വയനാട് വിനായക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ രാഹുൽ ഗാന്ധി സന്ദർശിച്ചു. ‌വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് രാഹുൽ​ ​ സമരപന്തലിൽ എത്തിയത്.

നിലവിൽ നിരാഹാരമിരിക്കുന്ന അ‍ഞ്ച് യുവനേതാക്കളുമായി രാഹുൽ ​കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ടി സിദ്ദിഖ്, എം.കെ രാഘവൻ, കെ.സി വേണു​ഗോപാൽ എന്നിവരും രാഹുൽ ​ഗാന്ധിക്കൊപ്പം സമരപന്തലിലെത്തിയിരുന്നു.

വന്യജീവികളെ സംരക്ഷിക്കണം എന്ന് ഓർമ്മിപ്പിച്ച് കൊണ്ടാണ് രാഹുൽ ഗാന്ധി സരമപ്പന്തരിലെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്തത്. വയനാടിനെ ഒറ്റപ്പെടുത്തുന്നുവെന്ന് പരാതികൾ ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജില്ലയെ അനുഭാവപൂർവം പരിഗണിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വയനാടിന്റെ പ്രശ്നത്തോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുകയും വേണം- രാഹുല്‍ പറഞ്ഞു.

നിയമപരമായും ബുദ്ധിപരമായും വിഷയം പരിഹരിക്കാനാകും എന്നെനിക്ക് ഉറപ്പുണ്ടെന്ന് രാഹുൽ ​ഗാന്ധി  വ്യക്തമാക്കി. സമരത്തിന് പിന്തുണയറിയിച്ച് രാഹുൽ ​ഗാന്ധി നേരത്തെ ​രം​ഗത്തെത്തിയിരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണ് ദേശീയ പാത 766-ലെ രാത്രി യാത്രാനിരോധനമെന്നാണ് വിഷയത്തെ സംബന്ധിച്ച്  രാഹുല്‍ ട്വീറ്റ് ചെയ്തത്.

ദേശീയപാത 766-ൽ നിലവിൽ ഏർപ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാസങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിലവിലെ രാത്രി യാത്രാനിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.

ദേശീയ പാതയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാനിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീം കോടതി നിർദ്ദേശം തേടിയിരുന്നു. റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.

അതേസമയം, ഒക്ടോബർ 14-ന് രാത്രി യാത്രാനിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കവെ കർണാടകയുടെയും കേന്ദ്രവനം വകുപ്പിന്റെയും സത്യവാങ്മൂലം വളരെ നിർണായകമാണ്. റോഡിന് ബദൽപാതയില്ലെന്നും ജനവികാരത്തിന് അനുസൃതമായ സത്യവാങ്മൂലം കേന്ദ്ര മന്ത്രാലയങ്ങൾ കോടതിയിൽ നൽകണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നു പോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി 2010- ലാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്ത ഭീഷണിയുയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതി ഉത്തരവ് പുറപ്പെടുവിച്ചത്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവരായിരുന്നു സുപ്രീം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്.