യുഡിഎഫ് നാല് വോട്ടിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്നു; പോപ്പുലര്‍ഫ്രണ്ട് പിന്തുണയില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍. രാജ്യത്ത് കലാപം ഉണ്ടാക്കുകയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനമാണ് പോപ്പുലര്‍ഫ്രണ്ടന്നും കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലടക്കം മതഭീകരവാദികളുടെ പിന്തുണ സ്വീകരിക്കുകയാണ് യുഡിഎഫ്. രാഹുല്‍ ഗാന്ധി നയം വ്യക്തമാക്കണം. കൊലപാതകം നടത്താന്‍ വിദേശത്ത് പരിശീലനം ലഭിച്ച ഭീകര സംഘടനയുടെ പിന്തുണ എങ്ങനെയാണ് കോണ്‍ഗ്രസ് തേടുന്നത്.

നാല് വോട്ടിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്ന നിലപാടില്‍ രാഹുല്‍ മറുപടി പറയണം. ആലോചിച്ച് തീരുമാനം പറയുമെന്നാണ് വിഡി സതീശന്‍ പറയുന്നത്. ഭീകരവാദികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ എന്താണിത്ര ആലോചിക്കാന്‍. എല്ലാവരുടേയും വോട്ടിന് ഒരേ വിലയാണെന്നാണ് എംഎം ഹസന്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ രാജ്യദ്രോഹികളെയും കൂട്ടുപിടിക്കുകയാണ് രാഹുല്‍ ഗാന്ധിയും സംഘവും ചെയ്യുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അവിലും മലരും കരുതിക്കോ കുന്തിരിക്കം കരുതിക്കോ എന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ ചെയ്യുമെന്ന മുദ്രാവാക്യം മുഴക്കിയവരാണ് പോപ്പുലര്‍ഫ്രണ്ടുകാര്‍. ബിജെപിക്കാരെ മാത്രമല്ല ചാവക്കാട് കോണ്‍ഗ്രസ് നേതാവിനെ പോലും കൊന്നവരാണ് അവര്‍. യുഡിഎഫ്- പോപ്പുലര്‍ഫ്രണ്ട് സഖ്യം വരാന്‍ എന്ത് ഡീലാണ് നടന്നതെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കണം.

വര്‍ഗീയ പാര്‍ട്ടിയായ മുസ്ലിം ലീഗുമായി കൂട്ടുകൂടിയാണ് രാഹുല്‍ ഗാന്ധി മതേതരത്വം പൂത്തുലയ്ക്കുന്നത്. അര്‍ബന്‍ നക്‌സലുകളുടെ സമരത്തിന് പിന്തുണ കൊടുക്കുന്നയാളാണ് അദ്ദേഹം. അതുകൊണ്ടാണ് രാഹുല്‍ വിദേശത്ത് പോയി ഇന്ത്യാ വിരുദ്ധത പറയുന്നത്. എല്‍ഡിഎഫിന് പിഎഫ്‌ഐ- യുഡിഎഫ് ബന്ധത്തിന്റെ കാര്യത്തില്‍ നിലപാടില്ല. പിഎഫ്‌ഐ വോട്ടിന് അവരും ആഗ്രഹിക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.