ആര്‍. ശ്രീലേഖ നേരത്തെയും ദിലീപിന് അനുകൂലമായ നിലപാട് എടുത്തിട്ടുണ്ട്; അന്വേഷണം വേണമെന്ന് കെ. കെ രമ

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി എംഎല്‍എ കെ കെ രമ. കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നു. ആര്‍ ശ്രീലേഖ നേരത്തെയും ദിലീപിന് അനുകൂലമായി നിലപാടെടുത്തിട്ടുണ്ട്. പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെ കെ രമ പറഞ്ഞു.

സംഭവത്തില്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശത്തെ തുടര്‍ന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷന്‍. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ പ്രതി നിരപാധിയാണെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

ഇതേ തുടര്‍ന്ന് ശ്രീലേഖയില്‍ നിന്ന് മൊഴിയെടുക്കും. വെളിപ്പെടുത്തലുകളെ കുറിച്ച് തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാമെന്നും പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ശിക്ഷിക്കാന്‍ തക്ക തെളിവുകളില്ലെന്നുമാണ് യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ദിലീപ് നിരപരാധിയാണ്. ദിലീപിന് എതിരെ തെളിവുകള്‍ ഒന്നുമില്ല. വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്നുമായിരുന്നു ഡിജിപി പറഞ്ഞത്.

കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞാണ് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയത് എന്ന് പറയപ്പെടുന്ന കത്ത് പുറത്ത് വന്നത്. ഈ കത്ത് സുനിയുടെ സഹതടവുകാരനായ വിപിനാണ് എഴുതിയത്. അയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ വ്യക്തമാക്കി. പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചതാണെന്നും മുന്‍ ഡിജിപി വെളിപ്പെടുത്തിയിരുന്നു.