'സംഘപരിവാറും ലീഗും തമ്മില്‍ എന്താണ് വ്യത്യാസം', തുറന്നടിച്ച് മന്ത്രി ദേവര്‍കോവില്‍

വഖഫ് സംരക്ഷണ റാലിക്കിടെ മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിച്ച വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഉത്തരേന്ത്യയിലെ സംഘ്പരിവാറിന്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മില്‍ എന്താണ് മാറ്റമെന്ന് അദ്ദേഹം തുറന്നടിച്ചു. വിശുദ്ധ ഇസ്ലാമിന്റെ സ്‌നേഹ സന്ദേശങ്ങളെ ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന് മറയാക്കുന്ന അപകടകരമായ കളിയില്‍ നിന്നും ലീഗ് പിന്മാറണമെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘ഒരു സമ്മേളനത്തില്‍ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ‘വര്‍ഗീയത’ വിളിച്ചു പറയുന്നുവെങ്കില്‍ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളില്‍ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിന്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കൂ.’ മന്ത്രി കുറിച്ചു.

‘സ്വയംകൃതാനര്‍ത്ഥത്താല്‍ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തും. ലീഗ് നേതൃത്വത്തിന്റെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ അബ്ദുറഹിമാന്‍ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാന്‍ ലീഗ് ആര്‍ജ്ജവം കാണിക്കുമോ?’ അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് കുറുപ്പ്:

മതത്തിന് തീ കൊടുക്കുന്ന ലീഗ്…

വഖഫ് വിഷയത്തില്‍ ലീഗിന്റെ ആശങ്ക പങ്കുവെക്കാന്‍ കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ മിക്ക പ്രാസംഗികരും മതത്തിന് തീ കൊടുക്കുന്ന അപക്വവും അബദ്ധജടിലവുമായ വാചാടോപങ്ങളാണ് നടത്തിയത്. വഷളത്തരങ്ങളുടെ കെട്ടഴിക്കാന്‍ നവ നേതൃത്വം പരസ്പരം മത്സരിക്കുകയായിരുന്നു. വഖഫ് ബോര്‍ഡിലെ സ്റ്റാഫ് നിയമനം PSC ക്ക് വിട്ടതില്‍ ലീഗിനുള്ള ‘ആശങ്ക’ ലീഗിനെ അറിയുന്ന എല്ലാവര്‍ക്കും അനായാസം മനസ്സിലാകും. വിഷയം അതല്ല, കേരളം പോലെ സര്‍വ്വ ജനവിഭാഗങ്ങളും അവരവരുടെ വിശ്വാസങ്ങളില്‍ അടിയുറച്ച് സഹജീവിയുടെ സുഖദു:ഖങ്ങളില്‍ താങ്ങും തണലുമായി ജീവിക്കുന്ന കേരളമണ്ണില്‍ അപരന്റെ കുടുംബ ജീവിതത്തെ സ്വന്തം വിശ്വാസത്തിന്റെ അളവുകോലിലൂടെ അപഗ്രഥിച്ച് മുസ്ലിമല്ലാത്തവന്റെ ദാമ്പത്യ ബന്ധങ്ങളെ ‘ വ്യഭിചാരമായി ‘ ചിത്രീകരിക്കുന്ന കല്ലായ മനസ്സുകള്‍ എത്രമേല്‍ മ്ലേഛമാണ്. എന്നാല്‍ ഒരു സമ്മേളനത്തില്‍ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ‘ വര്‍ഗീയത ‘ വിളിച്ചു പറയുന്നുവെങ്കില്‍ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളില്‍ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിന്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കൂ. ഉത്തരേന്ത്യയിലെ സംഘ്പരിവാറിന്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മില്‍ എന്താണ് മാറ്റം.? വിശുദ്ധ ഇസ്ലാമിന്റെ സ്‌നേഹ സന്ദേശങ്ങളെ ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന്ന് മറയാക്കുന്ന അപകടകരമായ കളിയില്‍നിന്നും ലീഗ് പിന്മാറണം. സ്വയംകൃതാനര്‍ത്ഥത്താല്‍ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തും. ലീഗ് നേതൃത്വത്തിന്റെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ അബ്ദുറഹിമാന്‍ കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാന്‍ ലീഗ് ആര്‍ജ്ജവം കാണിക്കുമോ?