'ഇത്തവണ നിങ്ങള്‍ എന്നെ കൊന്നില്ല, പകരം എന്റെ ശബ്ദമായ ആ ചാനലിനെയാണ് കൊന്നത്'; EX- മുസ്ലീമിന്റെ യാഥാസ്ഥിതിക മതവാദികള്‍ക്കെതിരായ പോരാട്ടത്തിനെതിരെ മാസ് റിപ്പോര്‍ട്ട് അടിയ്ക്കല്‍; യൂട്യൂബ് ചാനല്‍ പൂട്ടിച്ചതിനെതിരെ നിയമനടപടിയുമായി ലിയാക്കത്തലി ഹൈക്കോടതിയില്‍

യാഥാസ്ഥിതിക മത മൗലികവാദത്തിനെതിരെ ലിയാക്കത്തലി നടത്തുന്ന യുക്തിവാദത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും പോരാട്ടം അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി ഹൈക്കോടതിയിലേക്കും. ഇസ്ലാം മതം ഉപേക്ഷിച്ച വ്യക്തികളെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച ‘എക്‌സ്-മുസ്ലിംസ് ഓഫ് കേരള’ എന്ന സംഘടനയുടെ പ്രസിഡന്റാണ് ലിയാക്കത്തലി സി. യാഥാസ്ഥിതിക മതപരമായ ആചാരങ്ങളുടെ കടുത്ത വിമര്‍ശകനായ ലിയാക്കത്തലി ‘ലിയാക്കത്തലി സിഎം’ എന്ന യൂട്യൂബ് ചാനലിലൂടെ മതയാഥാസ്ഥിതികതയ്‌ക്കെതിരെ ശബ്ദിക്കുന്നു. ഈ ചാനലിന്് ഏകദേശം 1.6 ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്, കൂടാതെ 5.58 കോടിയിലധികം വ്യൂകളും ഇതുവരെ നേടിയിട്ടുണ്ട്. ഇത് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതിനെതിരെയാണ് ലിയാക്കത്തലി ഹൈക്കോടതിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഇതൊരു വ്യക്തിപരമായ പോരാട്ടമല്ല, മറിച്ച് സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നാണ് ലിയാക്കത്തലി പറയുന്നത്. നീതി ലഭിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറയുന്നു.

തന്റെ യൂട്യൂബ് ചാനലായ ലിയാക്കത്തലിയുടെ ഉള്ളടക്കത്തിലൂടെ യാഥാസ്ഥിതിക മത തത്വങ്ങളെ ‘യുക്തിവാദത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് ലിയാക്കത്തലി ചെയ്യുന്നത്. ന്യായമായ വിമര്‍ശനത്തില്‍’ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51-എ(എച്ച്) മായി ബന്ധപ്പെട്ട തന്റെ കടമ കൂടിയാണെന്ന് ഹൈക്കോടതിയിലെ പരാതിയില്‍ പറയുന്നു. ചാനലിനെതിരെ വന്ന വ്യാജ കോപ്പിറൈറ്റ് സ്‌ട്രൈക്കുകള്‍ക്കും, വിയോജിപ്പുകളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ക്കും എതിരെ നമ്മള്‍ നല്‍കിയ നിയമപോരാട്ടത്തില്‍ ആദ്യ വിജയമെന്ന് പറഞ്ഞു റിട്ട് പെറ്റീന്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച കാര്യം ലിയാക്കത്തലി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

നമ്മുടെ വായടപ്പിക്കാന്‍ വേണ്ടി നല്‍കിയ കോപ്പിറൈറ്റ് സ്‌ട്രൈക്കുകള്‍ക്കെതിരെ ഞാന്‍ നല്‍കിയ റിട്ട് ഹര്‍ജി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി അഡ്മിറ്റ് ചെയ്തു (W.P.(C) 360/2026). കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. എന്റെ വക്കീലായി ഹാജരായ പ്രശസ്ത അഭിഭാഷകന്‍ Adv. Prashant Padmanabhan ന്റെ (Supreme Court) നിയമപരമായ ഇടപെടലുകള്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.

ഇതൊരു വ്യക്തിപരമായ പോരാട്ടമല്ല, മറിച്ച് സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. നീതി ലഭിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്. തന്റെ ചാനല്‍ പൂട്ടിച്ചതിനെതിരെ ലിയാക്കത്തലി നടത്തുന്ന പോരാട്ടത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം പറയുന്നത് ഇതാണ്.

അഭിനന്ദനങ്ങള്‍ ‘വാഹബി സൈബര്‍ ജിഹാദികളേ’
നിങ്ങളുടെ ‘ധീരത’ സമ്മതിച്ചിരിക്കുന്നു! ????
പ്രിയപ്പെട്ടവരെ,
എന്റെ YouTube ചാനല്‍ (‘Liyakkathali CM’) താല്‍ക്കാലികമായി നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.
അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ‘വാഹാബി സൈബര്‍ ജിഹാദി’ സംഘങ്ങള്‍ക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്!
എന്തെന്നാല്‍, വിയോജിക്കുന്നവരെ വെട്ടിക്കൊല്ലുന്ന, തെരുവില്‍ കൈകാര്യം ചെയ്യുന്ന നിങ്ങളുടെ പഴയ പ്രാകൃത രീതിയില്‍ നിന്നും നിങ്ങള്‍ എത്രയോ പുരോഗമിച്ചിരിക്കുന്നു!
ഇത്തവണ നിങ്ങള്‍ എന്നെ കൊന്നില്ല, പകരം എന്റെ ശബ്ദമായ ആ ചാനലിനെയാണ് കൊന്നത്.
ശാരീരികമായി ആക്രമിക്കുന്നതിനേക്കാള്‍ വലിയ ‘ധീരത’യാണല്ലോ ഒരുവന്റെ വായ മൂടിക്കെട്ടാന്‍ കാണിക്കുന്നത്. ആ വലിയ മനസ്സിന്, ആ ഭീരുത്വത്തിന്… ക്ഷമിക്കണം, ആ ‘ധീരതയ്ക്ക്’ അഭിനന്ദനങ്ങള്‍.
ഒരു സാങ്കേതികതയുടെ (Copyright Strike) മറവില്‍, ഓട്ടോമേറ്റഡ് സിസ്റ്റത്തെ കബളിപ്പിച്ച് ചാനല്‍ പൂട്ടിച്ചപ്പോള്‍ നിങ്ങള്‍ കരുതിക്കാണും വിയോജിപ്പിന്റെ ശബ്ദം നിലച്ചു എന്ന്.
എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നമ്മുടെ ഹര്‍ജി (W.P.(C) 360/2026) സ്വീകരിക്കുകയും, ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ നിങ്ങള്‍ നടത്തിയ ഈ അതിക്രമം നിയമത്തിന് മുന്നില്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
ഇതൊരു അന്ത്യമല്ല, വലിയൊരു പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്.
എന്നെ നിശബ്ദനാക്കാന്‍ നിങ്ങള്‍ കാണിക്കുന്ന ഈ വെപ്രാളം തന്നെ തെളിയിക്കുന്നത്, ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളെ എത്രത്തോളം അസ്വസ്ഥമാക്കുന്നുണ്ട് എന്നാണ്.
നിയമത്തിന്റെ വഴിയിലൂടെ തന്നെ ഞാന്‍ തിരിച്ചുവരും.
ഓരോ സ്‌ട്രൈക്കിനും, ഓരോ റിപ്പോര്‍ട്ടിനും നിയമപരമായി തന്നെ മറുപടി നല്‍കും. നീതി ലഭിക്കുന്നത് വരെ, അവസാന ശ്വാസം വരെ ഈ പോരാട്ടം തുടരും.
കാത്തിരിക്കുക, കൂടുതല്‍ ശക്തമായി തിരിച്ചുവരും. ??

എല്ലാ പ്രതിസന്ധിയിലും കൂടെ നിന്നവരുടെ പിന്തുണയ്ക്ക് സ്‌നേഹപൂര്‍വ്വം നന്ദി പറയുന്ന ലിയാക്കത്തലി തുടര്‍ന്നും കൂടെയുണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.