"കാരായിമാർ കല്യാണം കഴിഞ്ഞ് വരുകയല്ല, കൊന്നിട്ട് വന്നതാണ്"

ഫസൽ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരിയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. “കാരായിമാർ കല്യാണം കഴിഞ്ഞ് വരുകയല്ല, കൊന്നിട്ട് വന്നതാണ്. ‘മനുഷ്യനാകണം’ പാട്ടിന് ചുവട് വെയ്ക്കുന്ന സഖാക്കൾ നല്കിയ സ്വീകരണമാണ്,” എന്ന് സ്വീകരണത്തിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു.

ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയതിനെ തുടർന്ന് എട്ട് വർഷത്തിന് ശേഷമാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലേക്ക് പ്രവേശിക്കുന്നത്. ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയതോടെയാണ് തിരിച്ചെത്താനായത്.

ഫസൽ വധം ആസൂത്രണം ചെയ്തത് കാരായി സഹോദരൻമാർ ആണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ദിവസം തന്നെയാണ് ഇരുവരും കണ്ണൂരിലെത്തിയത്. എട്ട് വർഷമായി ഇരുവരും എറണാകുളത്തായിരുന്നു താമസം. കോടതി ഉത്തരവ് പ്രകാരം ഇരുവർക്കും കണ്ണൂരിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നടന്ന സ്വീകരണ യോഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരിയില്‍നിന്ന് രാജനെ കതിരൂര്‍ സി.എച്ച്. നഗറിലേക്കും ചന്ദ്രശേഖരനെ കുട്ടിമാക്കൂലിലേക്കും സ്വീകരിച്ചാനയിക്കും.

ഫസൽ വധക്കേസിലെ ഗൂ‍ഡാലോചനയിൽ പ്രതി ചേർക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായിമാർ കോടതിയിൽ കീഴടങ്ങിയത്. ഒന്നരക്കൊല്ലത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം കിട്ടിയെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളത്തായിരുന്നു താമസം.