'സ്വാഭാവികം, തീരുമാനം എടുക്കുന്നത് വരെ മുഖ്യമന്ത്രി ചര്‍ച്ചയാവാം, കോണ്‍ഗ്രസിന്റെ രീതി ഇതാണ്'; സംസാരിച്ചാല്‍ അല്ലേ റിസള്‍ട്ട് ഉണ്ടാകുകയുള്ളൂവെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളെ ന്യായീകരിച്ച് കെ. സുധാകരന്‍. മുഖ്യമന്ത്രിയേപ്പറ്റി ചര്‍ച്ച ചെയ്തതുകൊണ്ട് ഫലമുണ്ട്, സംസാരിച്ചാല്‍ അല്ലേ റിസള്‍ട്ട് ഉണ്ടാകുകയുള്ളൂ എന്നാണ് സുധാകരന്റെ ന്യായം. തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ നേരത്തേയും നടന്നിട്ടുണ്ട്. വ്യക്തികളല്ല, പാര്‍ട്ടിയാണ് തീരുമാനം എടുക്കുകയെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അതെന്താ അത്ഭുതമാണോ…? കേരളത്തില്‍ ഇതിന് മുമ്പൊന്നും തിരഞ്ഞെടുപ്പ് നടന്നിട്ടില്ലേ? തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ചര്‍ച്ച തുടങ്ങാറില്ലേ? ചര്‍ച്ച നടക്കാറുണ്ട്. മുഖ്യമന്ത്രിയേപ്പറ്റി ചര്‍ച്ച ചെയ്തതുകൊണ്ട് ഫലമുണ്ട്. സംസാരിച്ചാല്‍ അല്ലേ റിസള്‍ട്ട് ഉണ്ടാകുകയുള്ളൂ. ഫലം വരുന്നതിന് മുമ്പ് നടത്തുന്ന ചര്‍ച്ച പാര്‍ട്ടിക്ക് എന്ത് ക്ഷീണമാണ് ചെയ്യുന്നത്? പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുന്നത്. വ്യക്തികളല്ല. പാര്‍ട്ടി ചര്‍ച്ച ചെയ്യുമ്പോള്‍ തീരുമാനങ്ങളില്‍ എന്താണ് പ്രശ്‌നം. ഫലം വന്ന് ചര്‍ച്ച നടത്തുന്നവരും ഉണ്ട്, ഫലം വരുന്നതിന് മുമ്പ് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ജനാധിപത്യ സംവിധാനത്തില്‍ എല്ലാര്‍ക്കും അതിനൊരു വഴിയുണ്ട്. പാര്‍ട്ടിക്കുള്ള രീതിയാണ് ഇപ്പോള്‍ കാണുന്നത്.

പുതിയ പത്രക്കാര്‍ക്ക് അതറിയില്ലെന്നും പാരമ്പര്യം ഇല്ലാത്തവരാ ഈ വര്‍ത്തമാനം പറയുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ചര്‍ച്ച ചോദ്യങ്ങളോട് സമീപനം. ‘മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കട്ടെ. ചര്‍ച്ചകള്‍ നടന്നാലല്ലേ തീരുമാനങ്ങള്‍ വരൂ. തീരുമാനം വന്നാലല്ലേ കാര്യങ്ങള്‍ നടക്കൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിര്‍ത്തണെമന്ന, ലീഗിന്റെയും കെപിസിസിയുടേയും നിര്‍ദേശത്തിന് ചെവികൊടുക്കാതെ ന്യായീകരിക്കുയായിരുന്നു കെ. സുധാകരന്‍.

ഓരോരുത്തര്‍ക്കും ഓരോരു അഭിപ്രായം ഉണ്ട്. അത് ഞങ്ങളാരും ചോദ്യം ചെയ്യുന്നില്ല. അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പറഞ്ഞത് സ്വീകരിക്കാന്‍ പറ്റുന്നവര്‍ക്ക് അത് സ്വീകരിക്കാം. സ്വീകരിക്കാന്‍ പറ്റാത്തവര്‍ക്ക് സ്വീകരിക്കണ്ട. തീരുമാനം എടുക്കുന്നത് വരെ മുഖ്യമന്ത്രി ചര്‍ച്ചയാവാം. അത് സ്വാഭാവികമല്ലേ. കോണ്‍ഗ്രസിന്റെ രീതി ഇതാണ്.

കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ടുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റിനെതിരേ പരക്കെ സൈബറാക്രമണങ്ങള്‍ കെ. സുധാകരന്‍ നേരിട്ടിരുന്നു. നേതൃതലത്തിലും ഇത് വന്‍തോതില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഡല്‍ഹിയില്‍വെച്ച് മാധ്യമങ്ങളോടായിരുന്നു കെ. സുധാകരന്റെ പ്രതികരണം.