പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കോ? മമതാ ബാനര്‍ജിയുമായി തിരക്കിട്ട ചര്‍ച്ചകള്‍

തൃണമൂല്‍ കോണ്‍ഗ്രസുമായും ബിഎസ്പി നേതാക്കളുമായും ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് പിവി അന്‍വര്‍ എല്‍ഡിഎഫ് വിട്ടത്. ഇതിന് പിന്നാലെ അന്‍വര്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു.

നിലവില്‍ ഡല്‍ഹിയില്‍ തുടരുന്ന പിവി അന്‍വര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ തുടരുകയാണ്. മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവരുമായി അന്‍വര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതിനിടെ അന്‍നവര്‍ ബിഎസ്പിയില്‍ ചേരുമെന്ന സൂചനകളുമുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാക്കളുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നേരത്തെ തമിഴ്നാട് ഡിഎംകെയുമായി അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ അന്‍വറിന് യഥാര്‍ത്ഥ ഡിഎംകെയിലേക്കുള്ള വാതില്‍ അടഞ്ഞിരുന്നു. ഇതുകൂടാതെ ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ് എന്നിവരുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തി.

വിവിധ ജില്ലകളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അന്‍വറിന്റെ കൂടിക്കാഴ്ച. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസുമായിട്ടാണ് ചേര്‍ന്നുപോകുന്നതെങ്കില്‍ അതൊരു കമ്യൂണിസ്റ്റ് വിരുദ്ധത കൂടിയാകുമെന്നും അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും അന്‍വര്‍ പ്രതികരിച്ചു.