'ഇന്ത്യ-പാകിസ്ഥാന്‍ കളി ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചതാ'; മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് പി.വി അന്‍വര്‍

ഇഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് പി.വി അന്‍വര്‍ എംഎല്‍എ. ഇഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയ അന്‍വറിനോട് എന്തിനാണ് ഇഡി വിളിപ്പിച്ചതെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടാണ് അന്‍വര്‍ ക്ഷുഭിതനായാണ് സംസാരിച്ചത്.

”ഇന്ത്യ-പാകിസ്ഥാന്‍ ഫുട്ബോള്‍ കളി ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചതാ… എടുത്തോണ്ട് പോ…” എന്നായിരുന്നു ക്ഷുഭിതനായ പി.വി അന്‍വര്‍ പറഞ്ഞത്. അത് ചര്‍ച്ച ചെയ്യാന്‍ എന്തിനാണ് താങ്കളെ വിളിച്ചതെന്ന് ചോദിച്ചപ്പോഴും ‘പറയാന്‍ സൗകര്യമില്ല’ എന്നായിരുന്നു എംഎല്‍എ ദേഷ്യത്തോടെയുള്ള മറുപടി.

ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തത്. കഴിഞ്ഞ ജൂലൈയില്‍ ഇഡിക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു.

2012ല്‍ കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സലീം എന്ന വ്യക്തിയാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്. അന്‍വര്‍ ക്വാറിയുണ്ടെന്ന് കാണിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു സലീമിന്റെ പരാതി.