കേട്ടതെല്ലാം സത്യമാണ്, ഒരുപാട് കടങ്ങളുണ്ട്, ഉടയാത്ത ഒരു തങ്കപ്പെട്ട വിഗ്രഹങ്ങളും ഇന്ന് ലീഗിലോ കോണ്‍ഗ്രസിലോ ഇല്ല, അത് മറക്കരുത്: പി.വി അന്‍വര്‍

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു നീക്കിയതില്‍ പ്രതികരണവുമായി എം എല്‍ എ പിവി അന്‍വറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്. ആഫ്രിക്കയില്‍ നിന്ന് ആദ്യത്തെ തവണ തിരികെ എത്തിയപ്പോള്‍ തന്നെ അത് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും, നാട്ടിലുണ്ടായിരുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളും ചിലരുടെ പ്രത്യേക ലക്ഷ്യങ്ങളുടെ പുറത്ത് പൂട്ടികെട്ടിച്ചതാണെന്നും പി വി അന്‍വര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ്
കടുത്ത സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച് തന്നെയാണ് നില്‍ക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് ആദ്യത്തെ തവണ തിരികെ എത്തിയപ്പോള്‍ തന്നെ അത് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. നാട്ടിലുണ്ടായിരുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളും ചിലരുടെ പ്രത്യേക ലക്ഷ്യങ്ങളുടെ പുറത്ത് പൂട്ടികെട്ടിച്ചു. ഒരുപക്ഷേ, പി.വി.അന്‍വര്‍ ഇടതുപക്ഷ എം.എല്‍.എ ആയിരുന്നില്ലെങ്കില്‍,അതൊക്കെ ഇന്നും അവിടെ തന്നെ നിലനില്‍ക്കുമായിരുന്നു. ഇതിന്റെയെല്ലാം പിന്നില്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിച്ചത് നമ്മുടെ മാധ്യമങ്ങളാണ്. ഏഷ്യാനെറ്റ് എന്ന സ്ഥാപനമാണ് അതിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. വ്യക്തിവിരോധത്തിനപ്പുറം, ഒന്നിനോടുമുള്ള പ്രതിബദ്ധതയൊന്നുമല്ല ഇവരെ കൊണ്ട് ഈ നിലപാടെടുപ്പിക്കുന്നത്. അങ്ങനെയെങ്കില്‍, ഏഷ്യാനെറ്റിന്റെ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കുമരകത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടും,അതീവ പരിസ്ഥിതി ലോല പ്രദേശത്ത് റിസോര്‍ട്ടിന്റെ പേരില്‍ നടത്തിയ നിര്‍മ്മാണങ്ങളും ചോദ്യപ്പെടേണ്ടതുണ്ട്. തങ്ങളുടെ അന്നദാതാവ് നടത്തിയ,നടത്തികൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പിന്നാലെ പോയാല്‍ വിനുവിനും ഷാജഹാനുമൊക്കെ അതിനേ നേരം കാണൂ.

ഇടതുപക്ഷ സഹയാത്രികനായതിന്റെ പേരില്‍ എനിക്കുണ്ടായിട്ടുള്ള ഈ നഷ്ടങ്ങളൊക്കെ, എന്റെ വ്യക്തിപരമായി നഷ്ടങ്ങള്‍ മാത്രമാണ്. അതൊക്കെ അങ്ങനെ തന്നെ കാണാനാണ് എനിക്കിഷ്ടം. ഒന്നിന്റെയും പേരില്ല നഷ്ടബോധമോ, പശ്ചാത്താപമോ ഇല്ല. ഒരു നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് വേട്ടയാടപ്പെടുന്നത് എന്നതില്‍ അഭിമാനമുണ്ട്. അതില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകാനില്ല. ആരുടെയും സഹതാപമോ, സഹായമോ ആവശ്യമില്ല. മുന്‍പൊക്കെ, ഒരുപാട് തവണ പറഞ്ഞിട്ടുള്ളത് പോലെ പറയാനുള്ളത് വിളിച്ച് പറഞ്ഞ് കൊണ്ടേ ഇരിക്കും.

സാമ്പത്തിക പ്രതിസന്ധി എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. ചന്ദ്രിക ദിനപത്രത്തില്‍ ശമ്പളം മുടങ്ങിയിട്ട് കാലങ്ങളായി. ഇന്ത്യാവിഷന്‍ എന്ന ലീഗ് നേതാക്കള്‍ നേതൃത്വം നല്‍കിയ ചാനല്‍ കടം കയറി പൂട്ടിയിട്ട് കാലങ്ങളായി. റിപ്പോര്‍ട്ടര്‍,മംഗളം എന്നീ ചാനലുകള്‍ എവിടെയെങ്കിലും ഇന്‍വെസ്റ്റേഴ്‌സിനെ കിട്ടുമോ എന്ന് തിരഞ്ഞ് നടക്കുന്നു എന്നും വ്യക്തായ അറിവുണ്ട്. മാധ്യമ രംഗത്ത് ഉള്‍പ്പെടെ എല്ലായിടത്തും സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവാറുണ്ട്. അത് ഇങ്ങനെ വ്യക്തിപരമായി അക്രമിക്കാനുള്ള വടിയായി ഉപയോഗിക്കാനാണെങ്കില്‍, എനിക്ക് പറ്റുന്ന പ്ലാറ്റ്‌ഫോമുകളിലൂടെ പ്രതിരോധിക്കും. ഏഷ്യാനെറ്റിന്റെ ഉടമസ്ഥരായ ജൂപിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തന്നെ പടുതുയര്‍ത്തിയിരിക്കുന്നത് ചതിയുടെയും വഞ്ചനയുടെയും പുറത്താണ്. ബി.പി.എല്‍ എന്ന സ്ഥാപനം ഇല്ലാതായിടത്ത് നിന്നാണ് അവരുടെ തുടക്കം. 600 കോടിയില്‍പ്പരം രൂപ കഴിഞ്ഞ ദിവസങ്ങളില്‍ പിഴ അടച്ച മാധ്യമ മുതളാളിമാരും കേരളത്തിലുണ്ട്. ഇങ്ങോട്ട് എങ്ങനെയോ, ആ മാന്യത മാത്രം തിരിച്ചും പ്രതീക്ഷിച്ചാല്‍ മതി. നിന്നെയൊക്കെ തൊഴാന്‍ സൗകര്യമില്ല. ഒരു മാധ്യമ മേലാളന്റെയും ഒരു പിന്തുണയും എനിക്ക് ആവശ്യമില്ല.ഇന്ത്യയില്‍ ആദ്യമായി ഭൂമി പണയപ്പെടുത്തി ലോണ്‍ എടുത്ത്,ജപ്തി നടപടി നേരിടുന്ന വ്യക്തിയൊന്നുമല്ല പി.വി. അന്‍വര്‍. ചില ചാനലിലെ എച്ചില്‍ തീനികള്‍ക്ക് വ്യക്തിപരമായി എന്തെങ്കിലും വിരോധമുണ്ടെങ്കില്‍, അത് തല്‍ക്കാലം അങ്ങ് കൈയ്യില്‍ വച്ചാല്‍ മതി.

ഒരു കള്ളപ്പണ ഇടപാടും നടക്കുന്ന സ്ഥലത്ത് നിന്നും ഇന്‍കം ടാക്‌സുകാരേ കണ്ട് ഞാന്‍ ഓടി പോയിട്ടില്ല. ജ്വല്ലറി നടത്തി, ഉള്ളില്‍ പോയിട്ടില്ല. അങ്ങനെ ഉടയാത്ത ഒരു തങ്കപ്പെട്ട വിഗ്രഹങ്ങളും ഇന്ന് ലീഗിലോ കോണ്‍ഗ്രസിലോ ഇല്ല. അതും ആഘോഷ കമ്മറ്റിക്കാര്‍ മറക്കരുത്.