പുതുപ്പള്ളി കൈവിടാതിരിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് യുഡിഎഫ്; പ്രചാരണത്തിന് നേതൃത്വം നൽകി വിഡി സതീശൻ, പ്രമുഖ നേതാക്കളും രംഗത്ത്

കേരളം ആകാക്ഷയോടെ നോക്കുന്ന തെരഞ്ഞെടുപ്പാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അരനൂറ്റാണ്ടിലധികം പ്രതിനിധീകരിച്ച മണ്ഡലം. അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മനിലൂടെ കൈവിടാതിരിക്കുവാനുള്ള പരിശ്രമത്തിലാണ് യുഡിഎഫ്.

പുതുപ്പള്ളി പ്രചാരണത്തിന്‍റെ തലപ്പത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൊട്ടുതാഴെ ഇടതും വലതുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും, എന്നാണ് തീരുമാനം. തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്.

എല്ലാ പഴുതും അടച്ചുള്ള ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍ വരെ പ്രചാരണത്തിനായി മുൻനിരയിൽ എത്തും. മണ്ഡലത്തിലെ ജനങ്ങളെ അറിഞ്ഞ് പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തിലാണ് തിരുവഞ്ചൂരും, കെസി ജോസഫും മുന്നിട്ടിറങ്ങുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ സതീശന് വി ഡി സതീശന് കഴിയും. ആ പ്രചാരണ തന്ത്രങ്ങൾ പുതുപ്പള്ളിയിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ. കെപിസിസിയുടെ ഭാരവാഹികള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചുമതല നൽകിയിട്ടുണ്ട്.