തൃക്കാക്കരയിലേത് വര്‍ഗീയതയെ താലോലിച്ചതിനുള്ള ശിക്ഷ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഡി.സി.സി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് ഉമ തോമസ് മുന്നേറുമ്പോള്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. തൃക്കാക്കരയിലേത് പിണറായി വിജയനുള്ള തിരിച്ചടിയാണ്. വര്‍ഗീയതയെ താലോലിച്ചതിലുള്ള ശിക്ഷയാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉമ തോമസിന്റെ ലീഡ് പതിനായിരം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ തവണ പി ടി തോമസിന് ലഭിച്ചതിന്റെ ഇരട്ടി ലീഡ് നിലയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.

പി ടി തോമസിന്റെ ഭൂരിപക്ഷം ഉമ മറികടക്കും. ആദ്യം മുതല്‍ അവസാനം വരെ ഉമ തോമസ് തന്നെ ലീഡ് ചെയ്യും. വലിയ ഭൂരിപക്ഷത്തില്‍ ഉമ വിജയിക്കുമെന്നും നേരത്തെ മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഉമ തോമസ് ലീഡിലാണ്.
ആകെ പത്ത് വോട്ടുകളില്‍ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി. രണ്ട് വോട്ടുകള്‍ എല്‍ഡിഎഫിനും രണ്ട് വോട്ടുകള്‍ ബിജെപിക്കും ലഭിച്ചു.

എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുള്ള ഇടങ്ങളില്‍ പോലും ഉമ ലീഡ് ഉയര്‍ത്തി. മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഉമ തോമസാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.