'പ്രളയ ഫണ്ട് തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല, ദുരിതം ജനങ്ങൾക്കും, ആശ്വാസം സി.പി.എമ്മിനും എന്നതാണ് അവസ്ഥ'; സമഗ്ര അന്വേഷണം വേണമെന്ന് പി. ടി തോമസ്

പ്രളയ ദുരിതാശ്വാസ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പി ടി തോമസ് എംഎൽഎ. ദുരിതാശ്വാസത്തിനായുള്ള പണം അടിച്ചുമാറ്റിയ സംഭവം കേരളം മുഴുവനുള്ള അര്‍ഹരായ ലക്ഷക്കണക്കിന് പാവങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണെന്നും പി ടി തോമസ് പറഞ്ഞു. വാർത്തയ്ക്കപ്പുറം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദുരിതം ജനങ്ങൾക്കും ആശ്വാസം സിപിഎമ്മിനും എന്നതാണ് അവസ്ഥ. അർഹരായ പലർക്കും സഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇത്. സിപിഎം നേതാക്കൾ ഉൾപ്പെട്ട തട്ടിപ്പായതിനാൽ പൊലീസ് സംഭവം ഒതുക്കുമെന്നും പി ടി തോമസ് പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.

കോടികളുടെ തട്ടിപ്പാണ് നടന്നതെന്ന് വിഷയം പുറത്ത് കൊണ്ടുവന്ന എറണാകുളത്തെ വിവരാവകാശ പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു പറയുന്നു. വിതരണം ചെയ്യാന്‍ അനുവദിച്ച എട്ട് കോടി രൂപയില്‍ ആറ് കോടി രൂപ മാത്രമാണ് ജനങ്ങളിലേക്ക് എത്തിയിട്ടുള്ളൂ. രണ്ട് കോടിയുടെ വ്യത്യാസം കാണുന്നുണ്ടെന്നും പ്രളയത്തിന്‍റെ പ്രാഥമിക ഘട്ടത്തിലെ കിറ്റ് വിതരണത്തിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഗിരീഷ് ബാബു പറയുന്നു.

എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളിൽ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയം​ഗം എം എം അൻവറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. ജനുവരി 24- നാണ് അയ്യനാട് സർവീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ​ഗഡു എത്തിയത്. ആകെ കിട്ടിയത് 10,54,000 രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ കളക്ട‌ർ പണം തിരിച്ചു പിടിച്ചിരുന്നു.