പി.ടി തോമസിന്റെ ഭൗതികശരീരം കൊച്ചിയിലെത്തിച്ചു; രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും എത്തും

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര പാലാരിവട്ടത്തെ വീട്ടിലെത്തിച്ചതിന് ശേഷം ഡിസിസി ഓഫീസിലേക്ക് കൊണ്ടു പോകുകയാണ്. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ഗാന്ധി എം.പിയും കൊച്ചിയിലെത്തും. മുഖ്യമന്ത്രി തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ 5 മണിയോടെ അന്തിമോപചാരം അര്‍പ്പിക്കും.

പാലാരിവട്ടത്തെ വസതിയില്‍ പൊതുദര്‍ശനമുണ്ടായിരുന്നില്ല. ബന്ധുക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വീട്ടിലെത്തി കാണാന്‍ അനുമതി നല്‍കിയിരുന്നത്. 10 മിനിറ്റ് മാത്രമാണ് ഇതിന് അനുവദിച്ചത്. അതിനു ശേഷം മൃതദേഹം ഡിസിസി ഓഫീസിലേക്ക് കൊണ്ടു പോകുകയാണ്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി തോമസ് തുടങ്ങിയ നേതാക്കള്‍ ഭൗതികശരീരം ഏറ്റുവാങ്ങാന്‍ ഡിസിസി ഓഫീസില്‍ എത്തിയിട്ടുണ്ട്. 20 മിനിറ്റാണ് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം. ഡിസിസി ഓഫീസില്‍ നിന്ന് മൃതദേഹം ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി അന്തിമോപചാരമര്‍പ്പിക്കും.

മൃതദേഹം ഇന്നു പുലര്‍ച്ചെയോടെയാണ് ജന്മനാടായ ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് കാത്തു നിന്നത്. പൊട്ടിക്കരഞ്ഞും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് തൊടുപുഴക്കാര്‍ പി.ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. മുതിര്‍ന്ന നേതാവ് പിജെ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ തൊടുപുഴയില്‍ എത്തിയിരുന്നു. രാവിലെ ഒമ്പത് മണിയോടെ പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. വൈകുന്നേരം അഞ്ചരക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. മൃതദേഹം ദഹിപ്പിക്കണം അന്ത്യോപചാര സമയത്ത് ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും’ പാട്ട് കേള്‍പ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വെയ്ക്കരുത്, എന്നിങ്ങനെയുള്ള തന്റെ അന്ത്യാഭിലാഷങ്ങള്‍ നവംബര്‍ 22ന് തന്നെ അന്തരിച്ച എംഎല്‍എ പി.ടി തോമസ് എഴുതിവെപ്പിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കാണ് പി.ടി തോമസ് അന്ത്യാഭിലാഷം എഴുതി കൈമാറിയത്. കണ്ണുകള്‍ ദാനം ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.