പി.എസ്.സിയുടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും; പ്രതീക്ഷ തകർന്ന് ഉദ്യോഗാർത്ഥികൾ

പി.എസ്.സിയുടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്നവസാനിക്കും.  ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള പട്ടികകളുടെ കാലാവധിയാണ് അവസാനിക്കുക. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്തെങ്കിലും ലിസ്റ്റുകളുടെ കാലാവധി നീട്ടാനാകില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി നീട്ടിയ ട്രിബ്യൂണല്‍ വിധി ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.

അന്തിമവിധി സെപ്റ്റംബര്‍ രണ്ടിന് പുറപ്പെടുവിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം താത്കാലികമായി നിര്‍ത്തി. എന്നാൽ വനിതാ സിപിഒ ഉദ്യാഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ഓഗസ്റ്റ് മൂന്നിന് കാലാവധി അവസാനിക്കാനിരിക്കെ സെപ്റ്റംബര്‍ 20 വരെയാണ് നീട്ടിയത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികൾ നല്‍കിയ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ നടപടി. ഇതിനെതിരെയാണ് പി.എസ്.സി കോടതിയെ സമീപിച്ചത്.

റാങ്ക് പട്ടികയുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്ന് ഹർജി പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പുറത്ത് നിൽക്കുമ്പോള്‍ ഇനിയും കാലാവധി നീട്ടേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടരുതെന്നും പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പി.എസ്.സി കോടതിയെ അറിയിച്ചു.