ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി; പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹെെക്കോടതി, ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി

പി.എസ്.സിയുടെ എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി നല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണ (കെ.എ.ടി) ലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ ഉത്തരവ് നിയമപരമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പിഎസ് സിയുടെ വാദങ്ങള്‍ ശരിവെച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.  കഴിഞ്ഞ ദിവസം എൽഎസ്ജി പട്ടികയിലുള്ള റാങ്ക് ഹോൾഡറുടെ ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പിഎസ്.സി റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബർ അവസാനം വരെ ദീർഘിപ്പിച്ചിരുന്നു.  ഇതിനെതിരെ പിഎസ്.സി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം.

ഒരു റാങ്ക് പട്ടികയുടെ കാലാവധി മാത്രമായി നീട്ടാനാകില്ലെന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടരുതെന്നും പി.എസ്.സി കോടതിയിൽ ആവശ്യപ്പെട്ടു. പുതിയ നിയമനങ്ങൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പിഎസ്.സി ഇന്ന് കോടതിയെ അറിയിച്ചു. റാങ്ക് ലിസ്റ്റ് നീട്ടുന്ന കാര്യത്തിൽ ട്രൈബ്യൂണലിന് ഇടപെടാനാകില്ലെന്നും ട്രൈബ്യൂണലിൻ്റെ വിധി സ്റ്റേ ചെയ്യണമെന്നും പി.എസ്.സി ഹൈക്കോടതിയിൽ വാദിച്ചു.

ഈ ഘട്ടത്തിൽ ഇടപെട്ട ഹൈക്കോടതി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തു നിൽക്കുന്നുണ്ടെന്ന് വാക്കാൽ പരാമർശിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി ഇടക്കാല ഉത്തരവിറക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് കഴിയുമോയെന്നും കോടതി ആരാഞ്ഞു. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുനിൽക്കുമ്പോൾ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നും കോടതി ചോദിച്ചു.