'വീട്ടിൽ കയറി കൊത്തിക്കീറും', സി.പി.എം പ്രവർത്തകരുടെ കൊലവിളി പ്രകടനം; ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺ​ഗ്രസ്

കോഴിക്കോട് തിക്കോടി ടൗണിൽ സിപിഎം പ്രവർത്തകരുടെ കൊലവിളി പ്രകടനത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺ​ഗ്രസ്. സിപിഎം പ്രവർത്തകരുടെ പ്രകടനത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ വ്യക്തമാക്കി.

കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നുമാണ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്. മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരെ സംസ്ഥാന വ്യാപകമായി ഇടത് അണികളും തെരുവിലിറങ്ങിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവിൻറെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനന്തകൃഷണൻറെ വീടിന് നേരെയും ആക്രമണം നടന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു.

തൊടുപുഴയിലെ പൊലീസ് ലാത്തി ചാർജിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകന്റെ നില ഗുരുതരമായി തുടരുകയാണ്. കാഴ്‌ച തിരിച്ചുകിട്ടുമോ എന്നതിൽ ആശങ്കയുണ്ട്. ബിലാൽ സമദിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ ശേഷമേ കാഴ്ചയെ പറ്റിയുള്ള കാര്യം പറയാൻ പറ്റു എന്ന് ഡോക്ടർമാർ വ്യക്തമാക്കിയത്. ബിലാൽ സമദിന്റെ ചികിത്സാ ചെലവ് കോൺഗ്രസാണ് വഹിക്കുന്നത്.