സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധം; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍; ചിറയിന്‍കീഴിലെ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ഡിഎയില്‍

സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍. ചിറയിന്‍കീഴില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ബി. എസ്. അനൂപും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആര്‍. എസ്. അരുണ്‍ രാജുമാണ് ബിജെപിയില്‍ എത്തിയത്.

ഇരുവര്‍ക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി. ബി എസ് അനൂപ് ചിറയിന്‍കീഴിലും അരുണ്‍ രാജ് ചടയമംഗലത്തും എന്‍ഡിഎ സ്ഥാനാര്‍ഥികളാകും. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ബി എസ് അനൂപ്. ചിറയിന്‍കീഴ് സീറ്റ് രമ്യ ഹരിദാസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അനൂപ് പാര്‍ട്ടി വിട്ടത്. പ്രാദേശിക എതിര്‍പ്പ് മറികടന്നു തീരുമാനം എടുത്തെന്നാണ് പരാതി. പാര്‍ട്ടി വിട്ടത് രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണെന്ന് അനൂപ് പറഞ്ഞു.

കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു അരുണ്‍ രാജ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ പ്രതിഷേധിച്ചുകൊണ്ടാണ പാര്‍ട്ടി വിടുന്നത്  അരുണ്‍ രാജ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പട്ടികയില്‍ വിസ്മയങ്ങള്‍ പ്രതീക്ഷിച്ചു. ആജ്ഞാനുവര്‍ത്തികളെയും അടിമകളെയും മാത്രം ഉള്‍പ്പെടുത്തിയാണ് പട്ടിക വന്നത്. സിപിഎം ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന പട്ടികയാണ് കോണ്‍ഗ്രസിന്റേത്. ഇതൊന്നും കണ്ടുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് പാര്‍ട്ടി വിട്ടെന്ന് അരുണ്‍ രാജ് പറഞ്ഞു.