കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ പ്രതിഷേധം; മൃതദേഹവുമായി സമരം നടത്താന്‍ നീക്കം; മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ. വയനാട്ടില്‍ ജനവാസമേഖലയിലെ കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം ചേരുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടതായും കര്‍ണാടക വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതായും മന്ത്രി പറഞ്ഞു. ജനവാസ മേഖലയില്‍ എത്തിയ ആന വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്നത്.

രാവിലെ 7.30ഓടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ചാലിഗദ്ദ പനച്ചിയില്‍ അജി(47) കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ വീട്ടുമുറ്റത്തുവച്ചാണ് കാട്ടാന അജിയെ ആക്രമിച്ചത്. അജിയുടെ മൃതദേഹവുമായി സമരത്തിന് നീക്കമുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിലാണ് എത്തിയത്. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്. ഇത് മോഴയാനയാണ്.