വട്ടിയൂര്‍ക്കാവ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കും യോഗങ്ങള്‍ക്കും വിലക്ക്. സിപിഎം-ബിജെപി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇന്നുമുതല്‍ ഏഴുദിവസത്തേക്കാണ് വിലക്ക്. ഇതു സംബന്ധിച്ച ഉത്തരവ് സിറ്റി പൊലീസ് കമ്മീഷണര്‍ പുറത്തിറക്കി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് യോഗം നടക്കാനിരിക്കെയാണ് നടപടി.

ഇടതുഭരണ കാലത്ത് ആക്രമിക്കപ്പെട്ടത് 89 പാര്‍ട്ടി ഓഫീസുകള്‍, ഇതില്‍ 67 ഉം കോണ്‍ഗ്രസ് ഓഫീസുകള്‍

ഇടതുഭരണ കാലത്ത് കേരളത്തില്‍ ആക്രമിക്കപ്പെട്ടത് 89 പാര്‍ട്ടി ഓഫീസുകള്‍. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയാണ്. 67 കോണ്‍ഗ്രസ് ഓഫീസുകളും 13 സിപിഎം ഓഫീസുകളുമാണ് ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

മുസ്ലീം ലീഗിന്റെ അഞ്ച് ഓഫീസുകള്‍ക്ക് നേരെയും ഒരു ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നിട്ടുണ്ട്. എസ്.ഡി.പി ഐ , ആര്‍. എസ്. എസ്, സിഐടിയു എന്നിവയുടെ ഓരോ ഓഫീസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഈ കേസുകളില്‍ 108 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 32 കേസുകളുടെ അന്വേഷണം പൂര്‍ത്തിയായി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. ഐപിസി 141,142,143 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.