കോവിഡ് നിരീക്ഷണത്തിലായ പ്രിയങ്കക്ക് പകരം നേമത്ത് രാഹുൽ ഗാന്ധി എത്തും

കോവിഡ് നിരീക്ഷണത്തിലായ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് പകരം പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നേമത്ത് എത്തും. ഞായറാഴ്ച വൈകിട്ടോടെയായിരിക്കും രാഹുല്‍ തിരുവനന്തപുരത്ത് എത്തുക. കലാശക്കൊട്ട് രാഹുലിന്‍റെ സാന്നിധ്യത്തില്‍ നടത്താനാണ് ആലോചന. കോവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് കേരളം, തമിഴ്‍നാട്, അസം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചിരുന്നു.

ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നുകോവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കിലും മൂന്ന് നാല് ദിവസം താന്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രിയങ്ക ഗാന്ധി അറിയിച്ചു.

ഇന്ന് അസമിലും തുടര്‍ന്ന് തമിഴ്നാട്ടിലും പ്രചാരണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രിയങ്ക ഗാന്ധി നാളെ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊട്ടിക്കലാശ ദിവസം നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനായിരുന്നു പദ്ധതി.