ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും; എട്ട് ക്രൈസ്തവ മതമേലദ്ധ്യക്ഷമാര്‍ക്ക് മോദിയുടെ ക്ഷണം

സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള എട്ട് ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴിന് എറണാകുളത്ത് ടാജ് മലബാറിലാണ് കൂടിക്കാഴ്ച. എട്ട് സഭാ മേലദ്ധ്യക്ഷന്മാരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച ഡോ. കെ. എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കൂടാതെ ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ( ഓര്‍ത്തഡോക്‌സ് സഭ), ജോസഫ് മാര്‍ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാര്‍ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്ക സഭ, കോട്ടയം), മാര്‍ ഔജിന്‍ കുര്യാക്കോസ് (കല്‍ദായ സുറിയാനി സഭ), കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് (സിറോ മലങ്കര സഭ), ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍, കുര്യാക്കോസ് മാര്‍ സേവേറിയൂസ് (ക്‌നാനായ സിറിയന്‍ സഭ, ചിങ്ങവനം) എന്നിവര്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം 1.2 കിലോമീറ്ററില്‍ നിന്ന് 1.8 കിലോമീറ്ററായി ദീര്‍ഘിപ്പിച്ചു. പേരണ്ടൂര്‍ പാലം മുതല്‍ തേവര കോളജ് വരെയാകും റോഡ് ഷോ. കൂടുതല്‍ ആളുകള്‍ എത്തുന്നത് പരിഗണിച്ചാണ് റോഡ് ഷോയുടെ ദൂരം ദീര്‍ഘിപ്പിച്ചത്. പ്രധാനമന്ത്രിയെത്തുന്ന കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.